
നെല്ലിന് സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന വിഹിതം നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാർ നിലപാട് കാർഷിക മേഖലയെ ശവപ്പറമ്പാക്കുന്നതിന് തുല്യമാണെന്ന് സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. മുൻകാലങ്ങളിൽ നെല്ല് സംഭരണത്തിലും വില നൽകുന്നതിലും സർക്കാരിന് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്, എന്നാൽ ആ പോരായ്മകൾ പരിഹരിച്ച് ഇത്തവണ കർഷകരെ ചേർത്തുപിടിക്കുന്ന ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
സഹകരണ സംഘങ്ങൾ മുഖാന്തരം നേരിട്ട് നെല്ല് സംഭരിക്കാനുള്ള വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞു. കൂടുതൽ നെല്ല് ഉത്പാദിപ്പിച്ചാൽ പണം നൽകാനില്ലെന്ന് പറയുന്ന ബിജെപി സർക്കാർ കർഷക വിരുദ്ധതയാണ് കാണിക്കുന്നത്. എന്നാൽ കേന്ദ്രം എന്ത് തടസ്സവാദങ്ങൾ ഉന്നയിച്ചാലും കർഷകർക്കുള്ള പ്രോത്സാഹന വിഹിതം നൽകുന്നതിൽ നിന്ന് സംസ്ഥാന സർക്കാർ പിന്നോട്ട് പോകില്ലെന്നും, ആവശ്യമെങ്കിൽ ഈ തുക വർദ്ധിപ്പിച്ചു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷിക പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ചിങ്ങം ഒന്നിന് കരിദിനം ആചരിച്ച കോൺഗ്രസുകാർ ഇപ്പോൾ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. പണ്ട് ട്രാക്ടർ റാലി നടത്തി വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ച ഷാഫി പറമ്പിൽ എം.പി ഇപ്പോൾ പാർലമെന്റിൽ ഈ വിഷയത്തെക്കുറിച്ച് ഒരു ചോദ്യം പോലും ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്നും സുരേഷ് ബാബു പരിഹസിച്ചു. പ്രോത്സാഹന വിഹിതം നിർത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ഒരക്ഷരം പോലും മിണ്ടാത്ത കോൺഗ്രസിന്റെ നിലപാട് കർഷകരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


