
പ്രൊപ്പഗാൻഡ ചിത്രം ‘കേരള സ്റ്റോറി 2’ വിവാദങ്ങളിൽ നിറയുമ്പോള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ചുരുക്കം വാക്കുകളിൽ കുറിക്കുകൊള്ളുന്ന മറുപടികൊണ്ട് വിദ്വേഷക്കൂട്ടങ്ങളുടെ വായടപ്പിക്കുകയാണ് മന്ത്രി. ‘നിങ്ങൾ ചാണകം തിന്നുമ്പോൾ ഞങ്ങൾ കേരളത്തിൽ ഇഷ്ടമുള്ളവർ ബീഫും മട്ടനും ചിക്കനുമൊക്കെ കഴിക്കും’, പോസ്റ്റ് ഇതാ ഇത്രയേ ഉള്ളൂ.
പക്ഷേ കൊള്ളേണ്ടവർക്ക് കൃത്യമായി കൊള്ളും. കേരളത്തിലെ മതസൗഹാർദ്ദം തകർക്കാനുള്ള വർഗീയ ശക്തികളുടെ ശ്രമമാണ് ഈ സിനിമയെന്ന് ട്രെയിലർ കണ്ട ആർക്കും മനസിലാകും. പഠിച്ച പണി മുഴുവൻ നോക്കിയിട്ടും ബിജെപിക്കും സംഘപരിവാറിനും കാലുറപ്പിക്കാൻ പറ്റാത്ത മണ്ണാണ് കേരളത്തിന്റേത്. അടവുകള്‍ പലതുപയറ്റിയിട്ടും ഇവിടെ വേരോട്ടമുണ്ടാക്കാൻ അവർക്കായിട്ടില്ല.
ALSO READ: ആ വൃത്തികേടിന് BJPയുടെ കട്ട സപ്പോര്‍ട്ട്; കേരളാ സ്റ്റോറി 2നെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ
കിട്ടാക്കനിയായ കേരളത്തെയും ഇവിടുത്തെ ജനങ്ങളെയും തങ്ങളുടെ വിദ്വേഷ അജണ്ടകള്‍ കൊണ്ട് വിഭജിക്കാമെന്നും അതുവഴി നുഴഞ്ഞു കയറാമെന്നുമാണ് ബിജെപി അടക്കമുള്ള വർഗീയ കൂട്ടങ്ങളുടെ ധാരണ. ഇവിടുത്തെ ഇടതുഭരണത്തെയാണ് അവർക്ക് ഏറ്റവും ഭയവും. കമ്യൂണിസ്റ്റുകാർ ഉള്ള കാലത്തോളം അവരുടെ വർഗീയത എതിർക്കപ്പെടുക തന്നെ ചെയ്യുമെന്നതാണ് കേരളത്തോടുള്ള വെറുപ്പിന്റെ ആധാരവും.
അപ്പോഴാണ് ‘കേരള സ്റ്റോറി’ പോലുള്ള സിനിമകളുടെ വരവ്. കേരളത്തെക്കുറിച്ച് തെറ്റായ പൊതബോധം സൃഷ്ടിച്ചെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ഒരു കള്ളം നൂറുതവണ ആവർത്തിച്ചാൽ സത്യമായി മാറുമെന്ന ശാഖയിലെ ഉപദേശമാകാം ഇവരെ മുന്നോട്ട് നയിക്കുന്നത്.
രാജ്യത്ത് വികസന സൂചികയിലും വിദ്യാഭ്യാസത്തിലും ജീവിതനിലവാരത്തിലും മതേതരത്വത്തിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. അതിദാരിദ്ര്യത്തെ തുടച്ചുനീക്കിയ ഏക സംസ്ഥാനവും കേരളം തന്നെ. ഇങ്ങനെയുള്ള ഒരു നാടിന്റെ യഥാർഥ ചിത്രം മറച്ചുവെച്ച്, നുണക്കഥകൾ പ്രചരിപ്പിക്കാനാണ് ഈ സിനിമ ശ്രമിക്കുന്നത്.
ALSO READ: ഇത് കേരളത്തെ അപമാനിച്ച് രാജ്യത്ത് വർഗീയത ഇളക്കി വിടാനുള്ള നീക്കം; കേരളാ സ്റ്റോറി 2നെതിരെ DYFI
സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ട്രോളുകളുടെ പെരുമഴയാണ്. ഇത്തരം പ്രൊപ്പഗണ്ട സിനിമകൾകൊണ്ട് കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തെയും മനുഷ്യാവകാശ ബോധങ്ങളെയും വ്യക്തി സ്വാതന്ത്ര്യത്തെയും തകർക്കാനാകില്ലെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകള്‍ നിറയുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജിയും എത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


