
കലാലയങ്ങളിൽ നിന്നും ലഹരിയെ തുടച്ചു നീക്കാൻ പുതിയ പദ്ധതിയുമായി എറണാകുളം ജില്ലാ ഭരണകൂടം. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കിവരുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചാണ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ, ലഹരിവിമുക്ത എറണാകുളം പദ്ധതി നടപ്പാക്കുക. ആദ്യഘട്ടമായി കോളേജുകളിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
മെഡിക്കൽ, എൻജിനീയറിങ്, നേഴ്‌സിങ് കോളേജുകൾ തുടങ്ങി സർക്കാർ, എയ്‌ഡഡ്, സ്വകാര്യ മേഖയിലെ മുഴുവൻ കലാലയങ്ങളെയും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ക്ക് സമാനമായി കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കും. കോളേജ് പ്രിന്‍സിപ്പല്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, എന്നിവര്‍ക്കൊപ്പം പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരെയും ഗ്രൂപ്പുകളില്‍ ഉള്‍പ്പെടുത്തും.
Also Read: സ്ട്രീം ശില്പശാലകൾ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും സംഘടിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി
ഓഗസ്റ്റ് 1 മുതല്‍ 15വരെ ജില്ലയിലെ വിവിധ കോളേജുകളില്‍ ലഹരിവിമുക്ത ക്യാംപസ് എന്ന പേരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കുറ്റവാളികളായി കാണാതെ ഇരകളായി പരിഗണിച്ച് ആവശ്യമായ ചികിത്സയും കൗണ്‍സിലിങും നല്‍കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്നും മന്ത്രി പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോളേജുകളിൽ ക്ലാസ് തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പും ക്ലാസിന് ശേഷം അരമണിക്കൂറും ക്യാമ്പസിന് സമീപം പൊലീസിന്റെയും എക്‌സൈസിന്റെയും സാന്നിധ്യമുണ്ടാകും. മുഴുവൻ കോളേജുകൾക്കും ആന്റിഡ്രഗ് നയം രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മികച്ച നയം രൂപീകരിക്കുകയും ക്യാമ്പസ് ലഹരിവിരുദ്ധമാക്കാൻ മികച്ച പ്രവർത്തനം നടത്തുകയും ചെയ്യുന്ന കോളേജിന് കലക്ടറുടെ പ്രത്യേക പുരസ്‌കാരം നൽകുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

