
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയായ സ്ത്രീയെ പൊലീസ് മര്‍ദിച്ച സംഭവത്തിൽ എസ്എച്ച്ഒക്ക് സസ്പെൻഷൻ . പ്രതാപചന്ദ്രനെ ആണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടിരുന്നു. കർശന നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം ലഭിച്ചതിനു പിന്നാലെ ആണ് നടപടി.
2024 ജൂൺ 20നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊച്ചി സ്വദേശിയായ ഷൈമോള്‍ എന്ന യുവതിക്ക് നേരെ ആയിരുന്നു എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ക്രൂര മർദ്ദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അന്നത്തെ നോർത്ത് എസ് എച്ച് ആയിരുന്ന പ്രതാപചന്ദ്രൻ യുവതിയെ പിടിച്ചു തള്ളുന്നതും മുഖത്ത് അടിക്കുന്നതും CCTV ദൃശ്യങ്ങളിൽ വ്യക്തമാണ്.
മഫ്തിയിൽ ആയിരുന്ന പോലീസ് ഉദ്യോഗസ്ഥർ പൊതുസ്ഥലത്ത് വെച്ച് രണ്ടു പേരെ മർദ്ദിക്കുന്നത് ഷൈമോളുടെ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതു കണ്ട പോലീസ് ഉദ്യോഗസ്ഥർ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഗർഭിണിയായിരുന്ന ഷൈമോൾ സംഭവം അറിഞ്ഞ സ്റ്റേഷനിൽ എത്തി. ഭർത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ട ഷൈമോളെ SHO ആയിരുന്ന പ്രതാപചന്ദ്രൻ പിടിച്ചു തള്ളുകയും മുഖത്തടിക്കുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അടിയന്തി ഇടപെടൽ ഉണ്ടായത്.
സിസിടിവി ദൃശ്യങ്ങൾക്കായി ഒരു വർഷത്തോളം ഷൈമോൾ പോരാട്ടം നടത്തി. ഒടുവിൽ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ദൃശ്യങ്ങൾ ലഭ്യമായത്. മഫ്തിയിൽ സിഐ പ്രതാപചന്ദ്രനെ കൂടെയുള്ള പോലീസുകാർ പിടിച്ചു മാറ്റുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നിയമ നടപടിയുമായി മുന്നോട്ടു പോകാനുള്ള ഒരുക്കത്തിലാണ് ഷൈമോളും കുടുംബവും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

