
സംസ്ഥാനത്തെ സ്ത്രീശാക്തീകരണ പ്രക്രിയയ്ക്ക് കരുത്തുപകർന്ന് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ‘എസ്‌കലേറ 2026’ വനിതോത്സവത്തിന് ആവേശകരമായ സമാപനം. ഫെബ്രുവരി മൂന്നിന് തിരുവനന്തപുരം കനകക്കുന്നിൽ ആരംഭിച്ച മേള, പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.
വനിതാ സംരംഭകർക്കായി 3.96 കോടി രൂപയുടെ ഗ്രൂപ്പ് വായ്പകളും 56.47 ലക്ഷം രൂപയുടെ വ്യക്തിഗത വായ്പകളും വിതരണം ചെയ്തുകൊണ്ടാണ് ഫെസ്റ്റിവൽ സമാപിച്ചത്. സ്ത്രീശാക്തീകരണം സംസ്ഥാന സർക്കാരിന് വെറും വാക്കല്ലെന്ന് തെളിയിക്കുന്നതായിരുന്നു മേളയിലെ ഈ വമ്പിച്ച സാമ്പത്തിക സഹായ വിതരണം.
ALSO READ : കേന്ദ്രത്തിനെതിരെ തൊഴിലാളി ഗർജ്ജനം; രാജ്യവ്യാപക പ്രതിഷേധം വ്യാഴാഴ്ച
കേരളത്തിനകത്തും പുറത്തുനിന്നുമായി എട്ട് സംസ്ഥാനങ്ങളിൽ നിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഇരുനൂറിലധികം വനിതാ സംരംഭകരാണ് എസ്‌കലേറയിലെ ട്രേഡ് ഫെയറിൽ പങ്കെടുത്തത്. സംരംഭക വികസനം, തൊഴിൽ നൈപുണ്യ വർധന, പുതിയ വിപണനാവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വർക്ക്ഷോപ്പുകളും അക്കാദമിക് സെഷനുകളും മേളയുടെ ഭാഗമായി നടന്നു.
417 കുടുംബശ്രീ വനിതാ സംരംഭകർക്കുള്ള വായ്പകളും വ്യക്തിഗത സംരംഭകർക്കുള്ള സഹായവും വിതരണം ചെയ്തതിനൊപ്പം വായ്പാ പദ്ധതികളെക്കുറിച്ചുള്ള അവബോധ ക്ലാസുകളും സംഘടിപ്പിച്ചു. ട്രേഡ് ഫെയർ, ഫുഡ് ഫെസ്റ്റിവൽ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവ കോർത്തിണക്കി നടത്തിയ ഈ ഫെസ്റ്റിവൽ കേരളത്തിലെ വനിതാ സംരംഭകർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനും വിപണി കണ്ടെത്താനുമുള്ള വലിയൊരു വേദിയായി മാറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

