
മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസായിരുന്നു. കോതമംഗലത്തിന് സമീപം വടാട്ടുപാറയിൽ മകൾ ദ്യുതിയുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ മതപരമായ ചടങ്ങുകളില്ലാതെ നടക്കുമെന്ന് മരുമകൻ ടിജോ അറിയിച്ചു. കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായാണ് സ്റ്റീഫൻ ജനിച്ചത്.
പിന്നീട് ഇടുക്കിയിലെ വെള്ളത്തൂവലിലേക്ക് കുടിയേറിയ അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു. പാർട്ടി പിളർന്നപ്പോൾ സിപിഐയിൽ നിന്നു. തുടർന്ന് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറി. വെറും 19-ാം വയസ്സിൽ തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ് അദ്ദേഹം സായുധ വിപ്ലവ പ്രസ്ഥാനത്തിൽ സജീവമായത്.
സംസ്ഥാന വ്യാപകമായി നക്‌സലൈറ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് സ്റ്റീഫൻ. 1971-ൽ അറസ്റ്റിലായി. തുടർന്ന് സായുധ പോരാട്ടം ഉപേക്ഷിച്ച അദ്ദേഹം ഇടുക്കി ജില്ലയിലെ ചേലച്ചുവട്ടിലാണ് പിന്നീടുള്ള ജീവിതം നയിച്ചത്. ചരിത്രശാസ്ത്രവും മാർക്‌സിയൻ ദർശനവും, പ്രചോദനം, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. ‘വെള്ളത്തൂവൽ സ്റ്റീഫന്റെ ആത്മകഥ’ എന്ന പേരിൽ തന്റെ ജീവിതാനുഭവങ്ങൾ പുസ്തകമായും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

