
മൂവാറ്റുപുഴ കടാതിയിൽ പള്ളി പെരുന്നാളിനായി കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി. കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയിൽ ഒരാള്‍ മരിച്ചു.
കടാതി സ്വദേശി രവി (55) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന ജെയിംസ് എന്നയാൾക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ വെച്ച് രവി കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ രവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ജെയിംസിന് ഗുരുതരമായി പരുക്കേറ്റു.
കതിന നിറയ്ക്കുന്നതിനിടെ സ്പാര്‍ക്ക് ഉണ്ടായതാണ് പൊട്ടിത്തെറിയ്ക്ക് കാരണമായതെന്ന് ജെയിംസ് പറഞ്ഞതായി വാളകം പഞ്ചായത്ത് പ്രസിഡന്‍റ് രജിത സുധാകരന്‍ പറഞ്ഞു. അതേസമയം മരിച്ച രവിയുടെ കുടുംബത്തിന് അടിയന്തിര സഹായമായി ഒരു ലക്ഷം രൂപ നല്‍കുമെന്നും പരുക്കേറ്റ ജെയിംസിന്‍റെ ചികിത്സാച്ചെലവ് പൂര്‍ണ്ണമായി പള്ളി മാനേജ്മെന്‍റ് ഏറ്റെടുക്കുമെന്നും ഇടവവ വികാരി ഫാദര്‍ ബിജു വര്‍ക്കി കൊരട്ടയില്‍ അറിയിച്ചു.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പള്ളിയിലെ സദ്യ ഉള്‍പ്പെടെ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയതായും പള്ളി അധികൃതര്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

