
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്ഥാപിച്ച ഫാസ്റ്റ്ട്രാക്ക് ഇമ്മിഗ്രേഷൻ കിയോസ്കുകൾക്ക് വൻ സ്വീകാര്യത. സ്ഥാപിച്ച് ദിവസങ്ങൾക്കകം 1500 ലേറെ യാത്രക്കാരാണ് കിയോസ്കുകൾ സന്ദർശിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. ചലച്ചിത്ര താരങ്ങൾ അടക്കം പ്രമുഖർ കിയോസ്കുകൾ സന്ദർശിച്ച് രജിസ്റ്റർ ചെയ്തു. വിദേശത്തേക്ക് പോകുന്ന യാത്രികർക്ക് ക്യൂ നിൽക്കാതെ വേഗത്തിൽ ഇമ്മിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടുത്തിടെയാണ് ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ കിയോസ്കുകൾ ഏർപ്പെടുത്തിയത്. ബ്യൂറോ ഓഫ് ഇമ്മിഗ്രേഷന്റെ ഫാസ്റ്റ് ട്രാക്ക് ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിന്റെ കീഴിലായിരുന്നു പദ്ധതി.
ആഗസ്റ്റ് 15-ന് നിലവിൽ വന്ന സംവിധാനം ഇതിനകം ഉപയോഗിച്ചത് 1500 ലേറെ യാത്രക്കാരാണ്. കിയോസ്കിൽ നിന്ന് ലഭിക്കുന്ന സേവനത്തെക്കുറിച്ച് എല്ലാവർക്കും വലിയ മതിപ്പാണ്. ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാനും ഒപ്പം ബയോമെട്രിക് വിവരങ്ങൾ നൽകാനും വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ വെയ്റ്റിങ് ഏരിയയിൽ സ്ഥാപിച്ചിരിക്കുന്ന കിയോസ്കിലുടെ സാധിക്കും.
ഇന്ത്യൻ പൗരന്മാർക്ക് മാത്രമല്ല ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ് ഉള്ളവർക്കും രജിസ്റ്റർ ചെയ്യാനാകും. ഇതിൽ ഒരുതവണ രജിസ്റ്റർ ചെയ്ത് അംഗമാകുന്നവർക്ക് ഏത് വിദേശ യാത്രയിലും സ്മാർട്ട് ഗേറ്റുകൾ വഴി 20 സെക്കൻഡിനുള്ളിൽ ഇമ്മിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം. നിലവിൽ കൊച്ചി ഉൾപ്പെടെ രാജ്യത്തെ എട്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ലഭ്യമായിരിക്കുന്നത്. കിയോസ്കുകൾക്ക് പുറമെ, വെബ്സൈറ്റ് വഴി ഓൺലൈനായും ഈ പദ്ധതിയിൽ ചേരാൻ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിച്ചവർക്ക് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകൾ വഴി ബയോമെട്രിക് വിവരങ്ങൾ നൽകി എൻറോൾമെന്റ് പൂർത്തിയാക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

