
പയ്യന്നൂർ നിയോജക മണ്ഡലം ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസറും കുന്നരു എ യു പി സ്കൂളിലെ ഓഫീസ് അറ്റന്റന്റ് മായ അനീഷ് ജോർജ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികരണവുമായി അനീഷ് ജോർജിന്റെ പിതാവ്.
തന്റെ മകൻ ജീവനൊടുക്കാൻ കാരണം എസ് ഐ ആർ സമ്മർദ്ദം മാത്രമാണെന്നും എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലി ഭാരം കൊണ്ട് മകൻ കുറേ ദിവസങ്ങളായി ടെൻഷനായി നടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അനീഷിന്റെ സ്വഭാവവും ശീലവും കാരണം വന്നുപോയ ടെൻഷൻ കൊണ്ടാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അനീഷ് ജോർജ് ആത്മഹത്യചെയ്ത സംഭവത്തിന്റെ പൂർണ ഉത്തരവാദി ഇലക്ഷൻ കമ്മീഷനാണെന്ന് കേരള എൻ ജി ഒ യൂണിയൻ പ്രസ്താവനയിലൂടെ പറഞ്ഞു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടുള്ള ജോലികൾ ആരംഭിക്കുകയും, അതോടൊപ്പം ഓഫീസ് ജോലിയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ കേരളത്തിൽ മാറ്റിവെക്കണമെന്ന് എൻ ജി ഒ യൂണിയൻ നേരത്തെ തന്നെ ചീഫ് ഇലക്ടറൽ ഓഫീസറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ എസ് ഐ ആർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജീവനക്കാർക്കുമേൽ കടുത്ത സമ്മർദ്ദമാണ് കഴിഞ്ഞ ദിവസങ്ങളിലായിഉണ്ടായിട്ടുള്ളത്. അതിന്റെ ഇരയാണ് അനീഷ് ജോർജിന്റെ ആത്മഹത്യ എന്നും എൻജിഒ യൂണിയൻ പ്രസ്താവനയിലൂടെ പറഞ്ഞു.
അതേസമയം സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

