
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പീഡന പരാതി പുറത്തു വന്നതിനു പിന്നാലെ ഫെന്നി നൈനാൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും പൂട്ടിയ നിലയിൽ. അടൂർ നഗരസഭ എട്ടാം വാർഡ് യു ഡി എഫ് സ്ഥാനാർഥി ഫെന്നി നൈനാന്റെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് ആണ് പൂട്ടിയിട്ടിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന പുതിയ പീഡന പരാതിയിൽ ഫെന്നിയുടെ പേരും പുറത്തു വന്നതോടെയാണ് ഓഫീസ് പൂട്ടി സ്ഥാനാർഥി മുങ്ങിയത്. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
രാഹുലിനെതിരെ ഇരുപത്തിമൂന്നുകാരി കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതിയിൽ ഫെന്നി നൈനാന്റെ പേരും പരാമർശിച്ചിരുന്നു. അവധിയ്ക്ക് നാട്ടിലെത്തിയ യുവതിയെ കാണണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് യുവതിയെ കാണാൻ രാഹുൽ എത്തിയത് ഫെന്നി നൈനാൻ ഓടിച്ച കാറിൽ ആണ്. ഇയാൾ ആണ് രാഹുലിനെയും യുവതിയെയും ഹോെസ്റ്റേയിൽ എത്തിച്ചത് എന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ഇത് പുറത്തുവന്നതിന് പിന്നാലെ ആണ് തെരഞ്ഞെടുപ്പ് ഓഫീസ് പൂട്ടി ഫെന്നി മുങ്ങിയത്.
കഴിഞ്ഞ ദിവസം രാഹുലിനെ അന്വേഷിച്ച് പൊലീസ് രാഹുലിൻ്റെ സന്തത സഹചാരിയായ ഫെന്നിയുടെ വീട്ടിലെത്തിയതിനെ തുടർന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഇയാൾ ഉപരോധം നടത്തിയിരുന്നു. പ്രതിയാക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാൾ കടന്നതെന്നാണ് കരുതുന്നത്. സ്ഥാനാർഥി മുങ്ങിയതോടെ വാർഡിലെ പ്രചരണവും നിർത്തിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

