
സഹകരണ സംഘത്തിലെ സാമ്പത്തിക പ്രതിസന്ധി കാരണം ജീവനൊടുക്കിയ തിരുവനന്തപുരം കൗണ്‍സിലര്‍ തിരുമല അനിലിന്റെ സമാന സാഹചര്യത്തിലൂടെയാണ് താനും കടന്നുപോകുന്നതെന്ന് ബി ജെ പി നേതാവ് എം എസ് കുമാർ. അവസാന നാളുകളില്‍ അനിൽ അനുഭവിച്ചിട്ടുണ്ടാകാവുന്ന മാനസിക സമ്മര്‍ദം തനിക്ക് ഊഹിക്കാന്‍ കഴിയുമെന്നും സമാനസാഹചര്യത്തിലൂടെയാണ് താനും കടന്നുപോകുന്നതെന്നും എം എസ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
ആ ചെറുപ്പക്കാരന് പാതിവഴിയില്‍ ശരീരം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നത് അദ്ദേഹം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗം ആയതുകൊണ്ടാണ്. പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പലരും സഹകരണ മേഖലയിലും ഇടപെടുന്നത്. താന്‍ കൂടിയുള്ള സംഘത്തില്‍ നിന്നും വായ്പ എടുത്ത 70 ശതമാനം പേരും ബി ജെ പിക്കാരാണ്. തിരിച്ചടക്കാത്തവരില്‍ 90 ശതമാനവും ബി ജെ പിക്കാര്‍ തന്നെ.
അതില്‍ സംസ്ഥാന ഭാരവാഹികള്‍ (സെല്‍ കണ്‍വീനര്‍മാര്‍ ഉള്‍പ്പെടെ) ഉണ്ട്. മറ്റു പാര്‍ട്ടികളില്‍ നിന്ന് നമ്മുടെ സഹായത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളുമുണ്ട്. അവരോടൊക്കെ ചോദിച്ചും പറഞ്ഞും മടുത്തത് കൊണ്ട് അവരുടെ പേരുകളും അടക്കേണ്ട തുകയും വെളിപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത പോസ്റ്റ് ഈ പേരുകള്‍ വെളിപ്പെടുത്തി കൊണ്ടുള്ളതാകും. ജനങ്ങള്‍ വിവേകം ഉള്ളവരും കാര്യങ്ങള്‍ തിരിച്ചറിയുന്നവരും അവര്‍ വോട്ടര്‍മാരും ആണെന്ന് ഇവരെ മുന്‍നിര്‍ത്തി നഗരഭരണം പിടിക്കാന്‍ ഒരുങ്ങുന്ന നേതാക്കള്‍ തിരിച്ചറിയണമെന്നും എം എസ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

