
നിരോധിത സിന്തറ്റിക് ലഹരിയുമായി കുപ്രസിദ്ധ ഗുണ്ടാ സഹോദരങ്ങളടക്കം നാലുപേർ പിടിയിൽ. പള്ളിപ്പുറം സ്വദേശികളായ ഷഫീഖ് (29), അനുജൻ ഷമീർ (26), കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശികളായ രാഹുൽ (28), മുഫാസിൽ (29) എന്നിവരെയാണ് റൂറൽ ഡാൻസാഫ് സംഘവും മംഗലപുരം പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും 22 ഗ്രാം MDMA കണ്ടെടുത്തു.
റൂറൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയില്‍ ഓട്ടോയിൽ കടക്കുകയായിരുന്ന ഇവരെ ഓട്ടോ തടഞ്ഞാണ് പിടികൂടിയത്. ഷഫീഖും ഷമീറും നിരവധി കേസുകളിൽ പ്രതികളായ കൊടുംക്രിമിനലുകളാണ്. സ്വർണവ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസ്, യുവാവിനെ തട്ടികൊണ്ടുപോയി ബന്ദിയാക്കി മർദ്ദിച്ച കേസ്,
പിടികൂടാനെത്തിയ പൊലീസിനു നേരെ നാടൻ ബോംബെറിഞ്ഞ് രക്ഷപ്പെട്ട കേസ്
തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ് സഹോദരങ്ങളായ ഷഫീഖും ഷമീറും.
2023ൽ മംഗലപുരത്ത് കസ്റ്റഡിയിലിരിക്കെ ഷമീർ കഴുത്ത് മുറിച്ച് രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. മുൻപ് ഗുണ്ടകളുമായുള്ള ബന്ധത്തിൻ്റെ പേരിൽ മംഗലപുരം സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മുഴുവൻ സ്ഥലം മാറ്റിയിരുന്നു. നിരവധി കേസുകളിൽ പ്രതികളായ ഇവർ ജാമ്യത്തിലിറങ്ങി ലഹരി കച്ചവടം നടത്തിവരവേയാണ് വീണ്ടും പിടിയിലാകുന്നത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

