
അരൂരിൽ നിർമാണത്തിലിരുന്ന അരൂർ – തുറവൂർ ആകാശപാതയുടെ ഗർഡറുകൾ തകർന്ന് വീണ് പിക്കപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ ഗർഡറുകൾ തകർന്ന് പിക്കപ്പിലേക്ക് വീഴുകയായിരുന്നു. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് പിക്കപ്പ് വാൻ പൊളിച്ച് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപകടം മൂലം ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടാതെ വഴി തിരിച്ചുവിടുകയാണ്.
2023 ഫെബ്രുവരിയിലാണ് 12.75 കിലോമീറ്റർ ദൂരത്തിൽ ആകാശപാതയുടെ നിർമ്മാണം ആരംഭിച്ചത്. 1800 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം പുരോഗമിച്ചു വരുന്നത്. അരൂർ മുതൽ തുറവൂർ വരെയാണ് ഇതിന്റെ ദൈർഘ്യം. 362 പില്ലറുകളിൽ 3652ഗർഡറുകളാണ് ഉള്ളത് ഇതിൽ 85 ശതമാനവും നിർമ്മാണം പൂർത്തികരിച്ചിരുന്നു.
വളരെ കുറച്ചു ഗർഡറുകൾ മാത്രമാണ് ഇനി സ്ഥാപിക്കാനുള്ളത്. ഇതിന്‍റ നിർമ്മാണത്തിനിടയിലാണ് ഒരു ഭാഗം മറിഞ്ഞ് മറ്റൊരു ഗാർഡറിന് മുകളിൽ വീഴുകയും അങ്ങനെ രണ്ട് ഗർഡറുകൾ കൂടി പിക്കപ്പിന് മുകളിലേക്ക് പതിക്കുകയും ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സമഗ്ര റിപ്പോർട്ട് നൽകണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

