
സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ലിസ്റ്റ് വെട്ടാന്‍ ഒരുക്കവുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
കെടിയു വിസിയായി സിസ തോമസിനെ നിയമിക്കണമെന്നും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി പ്രിയ ചന്ദ്രനെയും വേണമെന്നെമാണ് ഗവർണറുടെ ആവശ്യം. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. വിസി നിയമനത്തിന് സിസ തോമസിനെ ഒഴിവാക്കിയാണ് മുഖ്യമന്ത്രി പട്ടിക നൽകിയത്.
മുഖ്യമന്ത്രിയുടെ ലിസ്റ്റ് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചുവെന്നും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിസി നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ പുതിയ സത്യവാങ്മൂലം.
അതേസമയം ഈ വിഷയത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സജീവ് രംഗത്തെത്തി. യോഗ്യതയില്ലാത്ത സംഘപരിവാറുകാരെ നിയമം അട്ടിമറിച്ചു നിയമിക്കാനാണ് ഗവർണറുടെ നീക്കമെന്നും ഏതറ്റം വരെ പോയും സംഘികളെയും, സർവകലാശാല കാവിവത്കരണത്തെയും ചെറുക്കുമെന്നും സഞ്ജീവ് പറഞ്ഞു. രാജ്ഭവന്റെ പേര് മാറ്റിയത് കൊണ്ടായില്ല ഉള്ളിൽ ഇരിക്കുന്നവന്റെ ഉള്ളിലിരുപ്പ് മാറണം എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

