മനുഷ്യ വന്യജീവി സംഘര്‍ഷം; ‘തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടത്തിന് മികച്ച പ്രതികരണം, പരാതി പരിഹാരത്തിനായി പ്രത്യേക യോഗങ്ങള്‍ നടത്തും’: മന്ത്രി എ കെ ശശീന്ദ്രന്‍

AK Saseendran wild animal conflict

മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം വനം വകുപ്പ് 210 സംഘര്‍ഷ ബാധിത പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് നടത്തി വരുന്ന തീവ്രയജ്ഞ പരിപാടിയുടെ ഒന്നാം ഘട്ടം അവസാനിച്ചു. സെപ്റ്റംബര്‍ 16 മുതല്‍ 30 വരെ പഞ്ചായത്തുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിച്ച് പരാതികളും നിര്‍ദേശങ്ങളും ശേഖരിക്കുകയായിരുന്നു ഒന്നാം ഘട്ടത്തില്‍ പ്രധാനമായും ചെയ്തത്. തീവ്രയജ്ഞ പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും, വന്യജീവി സംഘര്‍ഷ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍, അതിന് പാലിക്കേണ്ട സങ്കീര്‍ണമായ നടപടിക്രമങ്ങള്‍, നഷ്ടപരിഹാരം, പട്ടയഭൂമിയിലെ മരംമുറി, ഭൂമി സംബന്ധമായ പരാതികള്‍ തുടങ്ങി ഒന്‍പതോളം വിഭാഗങ്ങളിലായി പതിനെണ്ണായിരത്തോളം പരാതികള്‍ ലഭിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍ എന്നും വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

Also read – കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതുവേഗം പകര്‍ന്ന് ഇന്‍ഫോപാര്‍ക്ക് ഫേസ് 3; ലാന്‍ഡ് പൂളിംഗ് വഴി എ.ഐ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നു

പൊതു സ്വഭാവമുള്ള ധാരാളം പരാതികളും, ഒരേ ഉള്ളടക്കമുള്ള അനേകം പരാതികളും ചില പഞ്ചായത്തുകളില്‍ ലഭിച്ചു. ആകെ ലഭിച്ച പരാതികളില്‍ പതിനാലായിരത്തോളം സമാന സ്വഭാവമുള്ള ഹര്‍ജികളാണ്. ഇത്തരം ഹര്‍ജികള്‍ ധാരാളമായി ലഭിച്ച പഞ്ചായത്തുകളില്‍ പരാതി പരിഹാരത്തിനായി പ്രത്യേക യോഗങ്ങള്‍ നടത്തും. ഒന്നാം ഘട്ടത്തില്‍ രണ്ട് തവണ പഞ്ചായത്ത് തല അവലോകന യോഗങ്ങള്‍ നടത്തി റെയ്ഞ്ച്, ഡിവിഷന്‍ തലങ്ങളില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന ഹര്‍ജികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ അടുത്ത ഘട്ടങ്ങളിലായി പരിഹരിക്കും. ഹെല്‍പ്പ് ഡെസ്‌കുകളിലെത്തി പരാതികളും നിര്‍ദേശങ്ങളും നല്‍കി സഹകരിച്ചവര്‍ക്കും, കഴിഞ്ഞ ഒരുമാസക്കാലമായി ഒന്നാംഘട്ടം വിജയിപ്പിക്കാനായി അഹോരാത്രം പ്രയത്‌നിച്ച വനം ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു.

നാളെ മുതല്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും തീവ്രയജ്ഞ പരിപാടിയുടെ ജനറല്‍ കണ്‍വീനറുമായ ഡോ. പ്രമോദ് ജി. കൃഷ്ണന്‍ അറിയിച്ചു. അടുത്ത നാല് ദിവസങ്ങളിലായി പരാതികള്‍ തരംതിരിച്ച് ക്രോഡീകരിക്കും. തുടര്‍ന്ന് ആറ് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളില്‍ ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടറടക്കമുള്ള ജില്ലാതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ജില്ലാതല യോഗങ്ങള്‍ നടക്കും. തുടര്‍ന്ന് വിവിധ വകുപ്പുതല യോഗങ്ങളും പ്രാദേശിക യോഗങ്ങളും നടക്കും. ജില്ലാതലത്തില്‍ മറ്റുവകുപ്പുകളുടെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ പരിഹരിക്കാവുന്ന പരാതികള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News