
കോഴിക്കോട്: ഫാഷിസ്റ്റ് – കോർപ്പറേറ്റ് ശക്തികൾ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ഉന്മൂലനത്തിനായി കുതന്ത്രങ്ങൾ പ്രയോഗിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയെ വീണ്ടെടുക്കാൻ രാജ്യം ഒന്നടങ്കം ഐക്യത്തോടെ നിൽക്കേണ്ട നിർണ്ണായക ഘട്ടമാണിതെന്ന് ഐഎൻഎൽ ദേശീയ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ. ഏകീകൃത സിവിൽ കോഡിന്റെ ഭാഗമായി പുതുതായി അവതരിപ്പിക്കപ്പെട്ട എസ്ഐആർ, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാൻ സംഘപരിവാർ പുനർനിർമ്മിച്ചെടുത്ത മൂർച്ചയേറിയ ആയുധമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇത്തരം നീക്കങ്ങൾക്കെതിരെയുള്ള നിയമപോരാട്ടങ്ങൾക്കും രാഷ്ട്രീയ പ്രതിരോധത്തിനും പൊതുജനങ്ങൾ പൂർണ്ണ പിന്തുണ നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിന് പുറത്തും എൽഡിഎഫ് മാതൃകയിലുള്ള സഖ്യങ്ങൾ നടപ്പിലാക്കാൻ പാർട്ടി മുൻകൈ എടുക്കും. ഇതിന്‍റെ ഭാഗമായി എം എ ബേബി, മുഹമ്മദ് സലിം, ബിമൽ ബോസ് അടക്കമുള്ള നേതാക്കളുമായി പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
നിലവിൽ കേരളത്തിൽ പാർട്ടിക്ക് അനുവദിച്ചിട്ടുള്ള കോഴിക്കോട് സൗത്ത്, കാസർകോട്, വള്ളിക്കുന്ന് മണ്ഡലങ്ങൾക്ക് പുറമെ വടകര, കണ്ണൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ കൂടി മത്സരിക്കാൻ അവസരം ലഭിച്ചാൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഐഎൻഎല്ലിന് സാധിക്കുമെന്നും പ്രൊഫ. മുഹമ്മദ് സുലൈമാൻ പറഞ്ഞു. ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ പാർട്ടിയുടെ അംഗത്വ സംവിധാനം പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ പോഷക ഘടകങ്ങൾ ദേശീയ തലത്തിൽ പുനഃസംഘടിപ്പിക്കും. ഇടതുപക്ഷ മതേതര കക്ഷികളുമായി സഹകരിച്ച് രാജ്യത്തുടനീളം ഫാഷിസ്റ്റ് വിരുദ്ധ സെമിനാറുകൾ സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ കേരളത്തിന് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും, ക്ഷേമ-വികസന പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ എൽഡിഎഫ് സർക്കാരിന് സാധിക്കുന്നുണ്ടെന്ന് പ്രൊഫ. സുലൈമാൻ എടുത്തുപറഞ്ഞു. കേരളത്തിൽ എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കാൻ ജനങ്ങൾ മുന്നോട്ടുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

