
തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോഴിക്കോട്ടെ UDF ക്യാമ്പിൽ നിന്ന് സീറ്റ് വിഭജനത്തെ തുടർന്നുള്ള കല്ലുകടി തുടരുകയാണ്. കോഴിക്കോട് കോർപ്പറേഷൻ കോവൂർ വാർഡ്, യാതൊരു ചർച്ചയും ഇല്ലാതെ മുസ്ലീം ലീഗിന് വിട്ടു നൽകിയതാണ് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരെ ചൊടിപ്പിച്ചത്. കോവൂരിലെ കോൺഗ്രസ് വാട്സ്ആപ്പ് ചാറ്റിലെ ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.
കാലങ്ങളായി കോഴിക്കോട് കോർപറേഷനിൽ കോൺഗ്രസ് മത്സരിക്കുന്ന വാർഡുകളിൽ ഒന്നാണ് കോവൂർ. എന്നാൽ ഇത്തവണ സീറ്റ് മുസ്ലീം ലീഗിന് വച്ച് മാറി. ഈ കാര്യം പ്രാദേശിക നേതൃത്വവുമായി DCC ചർച്ച ചെയ്തിട്ടില്ല. ഇതാണ് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരെ അലോസരപ്പെടുത്തിയത്. ഇതിനിടെ പാർട്ടിയിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നതും DCC യെ പ്രതിരോധത്തിലാക്കി. കോവൂർ വാർഡ് കോൺഗ്രസ് പ്രസിഡൻ്റ് ശരത് ചന്ദ്രൻ്റെ പേരിൽ പ്രചരിക്കുന്ന ശബ്ദസന്ദേശമാണിത്.
നേതൃത്വം തിരുത്തിയില്ലെങ്കിൽ, താൻ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുമെന്ന്, സ്വന്തം പേര് പരാമർശിച്ചുകൊണ്ട് പറയുന്ന മുൻ കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി രമേശ് അമ്പലക്കോത്തിൻ്റെ ശബ്ദസന്ദേശവും പുറത്തുവന്നു. ധിക്കാരപരമായ സമീപനം ജില്ലാ കോൺഗ്രസ് കമ്മിറ്റി അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ തെരഞ്ഞെടുപ്പുമായി സഹകരിക്കല്ലെന്നുമാണ് ഓഡിയോ സന്ദേശങ്ങളുടെ ഉള്ളടക്കം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

