
ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ ആർ.എസ്.പിയെ വെല്ലുവിളിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ അച്ചടക്ക നടപടിക്ക് ഒരുങ്ങി ഡിസിസി. ഇരവിപുരത്തെ മൂന്ന് കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികൾക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി. കോൺഗ്രസ് നേതാക്കൾ തെറ്റ് ചെയ്തു എന്ന് വ്യക്തമായതായി കൊല്ലം ഡിസിസി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് പറഞ്ഞു.
ഇരവിപുരത്തെ ആർഎസ്പി സ്ഥാനാർത്ഥിക്ക് വിജയസാധ്യത ഇല്ല എന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതേസമയം പ്രതിപക്ഷ നേതാവിന് പരാതി നൽകിയതിലും പരസ്യ പ്രസ്താവന നടത്തിയതിലുമാണ് കൊല്ലം ഡിസിസി പ്രസിഡന്റിന്റെ നടപടി.
ഇരവിപുരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ ആർ എസ് പി യിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് ആർ എസ് പി ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ നൗഷാദ് കഴിഞ്ഞ ദിവസമാണ് സെക്രട്ടറി സ്ഥാനം രാജിവെച്ചത്. വിജയ സാധ്യത പരിശോധിക്കാതെയാണ് സ്ഥാനാർത്ഥി നിർണ്ണയമെന്നാണ് നൗഷാദിന്റെ പരാതി.
ഇതിനിടെ പാർട്ടിയിൽ നിന്ന് രാജി വെച്ചെന്ന് പരസ്യ പ്രസ്താവന നടത്തുകയും സംസ്ഥാന നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത നൗഷാദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആർഎസ്പി മണ്ഡലം കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. എൻ നൗഷാദിനെ എൻകെ പ്രേമചന്ദ്രൻ പക്ഷം ഒപ്പിടാനും അനുവദിച്ചിരുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

