
കെപിസിസി പുനഃസംഘടനയിലെ തർക്കം പരിഹരിക്കാൻ ഇടപെട്ട് ഹൈക്കമാൻഡ്. എന്നാൽ ഹൈക്കമാൻഡിന് മുന്നിലും പരസ്പരം തമ്മിലടി തുടരുകയാണ് കോൺഗ്രസ് നേതാക്കൾ.
കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിൽ കെപിസിസി അധ്യക്ഷന്റെ പ്രവർത്തന ശൈലിയിൽ അമർഷം രേഖപ്പെടുത്തി നേതാക്കൾ. പ്രസിഡന്റ് പാർട്ടിയിൽ വിഷയങ്ങൾ കൂടിയാലോചന നടത്തുന്നില്ലെന്നും രാഷ്‌ട്രീയകാര്യ സമിതിയും കെപിസിസി യോഗങ്ങളും നടക്കുന്നില്ലെന്നുമാണ് വിമർശനം.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിയാകുമ്പോഴും കെ.പി.സി.സി.സെക്രട്ടറിമാരായില്ല. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും തമ്മിലും ആശയവിനിമയമില്ലെന്നും നേതാക്കൾ ഹൈക്കമാൻഡിന് മുന്നിൽ വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരത്ത് ചെമ്പഴന്തി അനിൽ തന്നെ ഡിസിസി അധ്യക്ഷൻ ആകണം എന്ന പിടിവാശിയിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇക്കാര്യത്തിൽ തീരുമാനമാകാതെ കെപിസിസി യോഗത്തിൽ പങ്കെടുക്കില്ല എന്ന വാശിയിലാണ് സതീശൻ . ഇതുകാരണം പുതിയ കെപിസിസി ഭാരവാഹികളുടെ ആദ്യ യോഗം പോലും സണ്ണി ജോസഫിന് മാറ്റിവയ്ക്കേണ്ടി വന്നു. തർക്കം രൂക്ഷമാണെന്നും പാർട്ടി പ്രവർത്തനങ്ങളെ ബാധിച്ചുവെന്നും ഹൈക്കമാന്റിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളെ ദില്ലിയിലേക്ക് വിളിപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

