
വിവാദ പരാമർശത്തിൽ വിശദീകരണവുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. പാണക്കാട് കുടുംബത്തെയും ബാഫഖി തങ്ങളെയും അവഹേളിച്ചു എന്നത് വാസ്തവ വിരുദ്ധമാണെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. എന്നാൽ പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞത് യാഥാർത്ഥ്യമാണെന്നും ഉമർ ഫൈസി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മലപ്പുറം എടവണ്ണപ്പാറയിൽ നടത്തിയ വിവാദ പരാമർശത്തിന് പിന്നാലെ സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി മുക്കത്തിനെതിരെ ലീഗ് നേതാക്കളുടെ ഭാഗത്ത് നിന്ന് വിമർശനം ഉയരുന്നിരുന്നു. ഇതോടെ ഉമർ ഫൈസിയെ ശാസിച്ച് സമസ്ത നേതാക്കൾ പ്രസ്താവന ഇറക്കിയതായി വാർത്ത വന്നു. ഉമ്മർ ഫൈസിയുടെ പരാമർശം സമസ്ത പ്രവർത്തകന് ഭൂഷണമല്ല എന്നും പരാമർശത്തിന് പരിഹാരം ചെയ്യണമെന്നും സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാർ, ട്രഷറർ കോയോട് ഉമ്മർ മുസ്ലിയാർ എന്നിവർ നിർദ്ദേശിച്ചിരുന്നു. എന്നാൽ തന്നെ ആരും ശാസിച്ചിട്ടില്ലെന്നും ആരെയും അവഹേളിച്ചിട്ടില്ലെന്നും ഉമർ ഫൈസി മുക്കം പ്രതികരിച്ചു.
Also read: വയനാട് ടൗൺഷിപ്പ് : ദുരന്ത ബാധിതർക്കുള്ള വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറുമെന്ന് മന്ത്രി ഒ ആർ കേളു
ബാഫഖി തങ്ങൾ മുതൽ ഹൈദരലി തങ്ങൾ വരെയുള്ളവരുടെ പരമ്പര്യം പറഞ്ഞിട്ട് കാര്യമില്ലെന്നും വഴിപിഴച്ച് പോയവരെ പരിഗണിക്കാൻ ആകില്ലെന്നുമായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ലക്ഷ്യം വെച്ച് ഉമർ ഫൈസി പ്രസംഗിച്ചത്. ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിനെയും ഉമർ ഫൈസി എതിർത്തിരുന്നു. സമസ്ത നൂറാം വാർഷികാഘോഷം നടക്കാനിരിക്കെയാണ് സമസ്തയിലെ ലീഗ് അനുകൂല വിരുദ്ധ വിഭാഗങ്ങൾ തമ്മിലുള്ള കലഹം ശക്തമാകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

