
യുഡിഎഫ് – എൽഡിഎഫ് സർക്കാരുകളെ താരതമ്യം ചെയ്തുകൊണ്ടുള്ള പിആർഡി പരസ്യത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ മുതൽ ഷാഫി പറമ്പിൽ വരെയുള്ളവർ യഥാർത്ഥത്തിൽ മാറിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. പരസ്യത്തിനെതിരെ കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നത് തന്നെയാണ് ആ പരസ്യത്തിന്റെ പ്രധാന വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ ആയിരുന്നു എംപിയുടെ പ്രതികരണം.
പത്ത് വർഷം മുമ്പത്തെ കേരളത്തെക്കുറിച്ചുള്ള പരസ്യം കണ്ട് കോൺഗ്രസുകാർ ഞെട്ടിപ്പോയി എന്നത് തന്നെയാണ് ആ പരസ്യത്തിന്റെ വിജയം. യഥാർത്ഥത്തിൽ വി ഡി സതീശനും മറ്റ് കോൺഗ്രസ് നേതാക്കളും ഈ പരസ്യത്തിന് വലിയ പ്രചരണം നൽകി അതിന്റെ ബ്രാൻഡ് അംബാസഡർമാരായി മാറിയിരിക്കുകയാണ്. പരസ്യമാണെന്ന് തോന്നിപ്പിക്കാത്ത രീതിയിലുള്ള പരസ്യമാണെന്നാണ് സതീശൻ പറയുന്നത്.
എന്നാൽ, പത്ത് വർഷം മുമ്പുള്ള കേരളം എങ്ങനെയായിരുന്നു എന്ന് ഇന്നത്തെ കേരളത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ഓർമ്മിപ്പിക്കുക എന്നത് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പത്ത് വർഷം മുമ്പ് കേരളം എന്തായിരുന്നു എന്ന് പ്രചരിപ്പിക്കാൻ പ്രതിപക്ഷത്തിന് ഭയമാണ്, കാരണം അത് അവർക്ക് തന്നെ പണിയാകും, എംപി വ്യക്തമാക്കി.
പരസ്യത്തിനായി ചെലവാക്കുന്നത് ജനങ്ങളുടെ നികുതിപ്പണമാണ് എന്ന പ്രതിപക്ഷത്തിന്റെ വാദത്തിവും ഡോ. ജോൺ ബ്രിട്ടാസ് എംപി കണക്കുകൾ നിരത്തി മറുപടി നൽകി. 2011 മുതൽ 2016 വരെയുള്ള അഞ്ച് വർഷത്തെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പി ആർ ഡി ചിലവാക്കിയത് 158 കോടി രൂപയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ കഴിഞ്ഞ പത്ത് വർഷക്കാലത്തെ എൽഡിഎപ് സർക്കാരിന്റെ ആകെ ചെലവ് 291 കോടി രൂപ മാത്രമാണ്. പരസ്യ നിരക്കുകൾ വർദ്ധിക്കുകയും ഡിജിറ്റൽ, സോഷ്യൽ മീഡിയ തുടങ്ങിയ പുതിയ മാധ്യമ പ്ലാറ്റ്‌ഫോമുകൾ വരികയും ചെയ്തിട്ടും മുൻ സർക്കാരിന്റെ അത്രയും വലിയ തുക ഈ സർക്കാർ ചിലവാക്കിയിട്ടില്ല എന്നത് ആധികാരിക രേഖയാണെന്ന് ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി.
തെലങ്കാന, രാജസ്ഥാൻ സർക്കാരുകളും യുപിയിലെ യോഗി സർക്കാരും കേരളത്തിലെ പത്രങ്ങളിൽ പരസ്യം നൽകുന്നത് എന്തിനാണെന്ന് വി ഡി സതീശൻ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങളെ പ്രീണിപ്പിക്കാനല്ലേ ആ പണം നൽകുന്നതെന്ന് ചോദിച്ച അദ്ദേഹം മുൻകാലങ്ങളിലേക്ക് ജനങ്ങൾ ഒന്ന് എത്തിനോക്കുന്നത് പോലും പ്രതിപക്ഷത്തിന് പരിഭ്രമമുണ്ടാക്കുന്നു എന്നും ഇങ്ങനെയുള്ള സർഗ്ഗാത്മകവും ആഘാതമുണ്ടാക്കുന്നതുമായ പരസ്യങ്ങളാണ് പി ആർ ഡി നൽകേണ്ടതെന്നും പറഞ്ഞു. പ്രതിപക്ഷ വക്താക്കൾ തന്നെ അംബാസഡർമാരായി വരുമ്പോഴാണ് ഒരു പരസ്യം പൂർണ്ണമാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

