
യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജിവെച്ചു. മുൻ കൂരാച്ചുണ്ട് മണ്ഡലം പ്രസിഡൻ്റായ ജോസ്ബിൻ തൂനാട്ട് ആണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചത്. കഴിഞ്ഞ 14 വർഷത്തെ സജീവ പ്രവർത്തനം അവസാനിപ്പിച്ചാണ് അദ്ദേഹം രാജി സമർപ്പിച്ചത്. മുൻപ് യൂത്ത് കോൺഗ്രസിന്റെ കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് ജോസ്മിൻ തൂനാട്ട്.
കൂരാച്ചുണ്ടിലെ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ചില വ്യക്തികളിലേക്കും ചില ഗ്രൂപ്പുകളിലേക്കും അതുപോലെതന്നെ ചില നേതാക്കളുടെ കുടുംബങ്ങളിലേക്കും മാത്രമായി ചുരുങ്ങിപ്പോയതായി ജോസ്മിൻ തൂനാട്ട് ആരോപിക്കുന്നു. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ ആശയങ്ങൾക്കോ അതിന്റെ പ്രത്യേകശാസ്ത്രത്തിനോ യാതൊരു വിലയുമില്ലാത്ത ഒരു സാഹചര്യത്തിലേക്കാണ് കൂരാച്ചുണ്ടിൽ കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയാണ് രാജി സമർപ്പിച്ചത്.
ALSO READ: മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ എം.ആർ രഘുചന്ദ്രബാൽ അന്തരിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കോൺഗ്രസിനുള്ളിൽ തമ്മിലടിയും പ്രശ്നങ്ങളും രൂക്ഷമാകുന്നതിനിടയിലാണ് ഈ നിർണ്ണായക രാജി. കൂരാച്ചുണ്ടിൽ കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും നല്ല സ്വാധീനമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയും, സജീവമല്ലാത്ത പാർട്ടി പ്രവർത്തകരെ പോലും സ്ഥാനാർത്ഥികളായി പരിഗണിക്കുന്നു എന്ന വിവരം പുറത്തുവരുന്ന സാഹചര്യത്തിലാണ് സജീവ പ്രവർത്തകനും പ്രാദേശിക നേതാവുമായ ജോസ്മിൻ തൂനാട്ടിന്റെ രാജി.
രാജി സമർപ്പിച്ച വേളയിൽ ജോസ്മിൻ നിലവിൽ നാട്ടിലില്ല. മാലിദ്വീപിൽ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് അദ്ദേഹം പോയിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ തിരിച്ച് എത്തിയ ശേഷം കൂടുതൽ രാഷ്ട്രീയ തീരുമാനങ്ങളിലേക്ക് അദ്ദേഹം പോകുമെന്നാണ് റിപ്പോർട്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

