
മുന്നണി മാറ്റമില്ലെന്നും എൽ ഡി എഫിൽ ഉറച്ച് നൽക്കുമെന്നും ജോസ് കെ മാണി. ജോസ് കെ മാണിയുടെ നിലപാടിന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ നേതാക്കളുടെ പൂർണ പിന്തുണയും ലഭിച്ചിരുന്നു. എൽ ഡി എഫ് മധ്യ മേഖലാ ജാഥ താൻ നയിക്കുമെന്നും യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. കേരളാ കോൺഗ്രസ് പാർട്ടിയെ ചവിട്ടി പുറത്താക്കിയത് യുഡിഎഫാണെന്നും അവിടേക്ക് എന്ത് അടിസ്ഥാനത്തിലാണ് തിരികെ പോവുകയെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു. യുഡിഎഫ് പുറത്താക്കിയപ്പോൾ ചേർത്ത് പിടിച്ചത് എൽ ഡി എഫും സഖാവ് പിണറായി വിജയനുമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.
ഭരണപക്ഷത്തിരുന്ന് ജനകീയ വിഷയങ്ങളിൽ കാര്യക്ഷമമായി ഇടപെടൽ നടത്താൻ പാർട്ടിക്കായെന്നും ജോസ് കെ മാണി പറഞ്ഞു. ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ പ്രതിപക്ഷത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പാർട്ടിക്കായെന്ന് യോഗം വിലയിരുത്തിയിട്ടുണ്ട്. ബഫർ സോൺ, വന്യജീവി പ്രശ്നത്തിൽ അടക്കം പാർട്ടി സജീവമായി ഇടപെട്ടു. വനനിയമ ഭേദഗതി കർഷകർക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടാനായി. ഭിന്നശേഷി സംവരണത്തിൽ സുപ്രീം കോടതിയെ സമീപിക്കണമെന്ന് കേരളാ കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെ രഞ്ഞെടുപ്പിൽ കുറഞ്ഞത് 13 സീറ്റുകളെങ്കിലും വേണമെന്നും അതിൽ കൂടുതൽ ലഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുമെന്നും പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള പൂർണ്ണ ചുമതല പാർട്ടി ചെയർമാനെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ;കോന്നി മെഡിക്കൽ കോളേജിന് പുത്തൻ ഉണർവ്; 50 കോടിയുടെ പദ്ധതികൾ നാളെ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും
വരാനിരിക്കുന്ന ജനുവരി 30-ന് കെ.എം. മാണിയുടെ ജന്മദിനം ‘കാരുണ്യ ദിനമായി’ ആചരിക്കാൻ പാർട്ടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും മണ്ഡലങ്ങളിലും കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

