
അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ എംഎൽഎയുമായ കെ കെ നാരായണന് വിട നൽകി ജന്മനാട്. മൃതദേഹം പയ്യാമ്പലത്ത് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് മുതിർന്ന സിപിഐഎം നേതാവും മുൻ ധർമ്മടം എംഎൽഎയുമായ കെ കെ നാരായണൻ വിട വാങ്ങിയത്.
രാവിലെ പെരളശ്ശേരിയിലെ വീട്ടിലും, എകെജി മെമ്മോറിയൽ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലും സിപിഐഎം എടക്കാട് ഏരിയ കമ്മിറ്റി ഓഫീസിലും, നൂറുകണക്കിന് പ്രവർത്തകരാണ് ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത്. ഉച്ചയ്ക്കുശേഷം, മൃതദേഹം വിലാപയാത്രയായി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു.
മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, സ്പീക്കർ എ എൻ ഷംസീർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. കെ കെ നാരായണൻ്റെ വിയോഗം പാർട്ടിക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് കൈരളി ന്യൂസിനോട് പറഞ്ഞു.
കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദർശനത്തിന് വച്ചശേഷം, പൂർണ്ണ ഔദ്യോഗിക ബഹുമതികളുടെ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ മൃതദേഹം സംസ്കരിച്ചു. ഉജ്ജ്വലനായ സംഘാടകനും അതുല്യനായ കമ്മ്യൂണിസ്റ്റിനെയുമാണ് പാർട്ടിക്ക് നഷ്ടമായത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

