
ആലത്തൂർ: വാനൂർ–കേരളപ്പറമ്പ് ജംഗ്ഷനിൽ ചെറുവാഹനങ്ങൾക്കുള്ള അടിപ്പാത നിർമ്മിക്കാനുള്ള ആവശ്യം അംഗീകരിച്ച് ദേശീയപാത അതോറിറ്റി (NHAI). കെ രാധാകൃഷ്ണൻ എം പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും ദേശീയ പാത അതോറിറ്റി ചെയർപേഴ്സൺ സന്തോഷ് കുമാർ യാദവിനും നൽകിയ കത്തുകളുടെയും തുടർച്ചയായ ഇടപെടലുകളുടെയും ഫലമായാണ് പദ്ധതിക്ക് അടിയന്തിര അംഗീകാരം ലഭിച്ചത്. ദേശീയപാത അതോറിറ്റി ഇതിന് അംഗീകാരം നൽകിയതായി പാലക്കാട് പ്രോജക്റ്റ് ഡയറക്ടർ എം പി കെ. രാധാകൃഷ്ണനെ ഔദ്യോഗികമായി അറിയിച്ചു.
വാനൂർ–കേരളപ്പറമ്പ് ജംഗ്ഷനിൽ അടിപ്പാത ആവശ്യപ്പെട്ട് എം പി നടത്തിയ ഇടപെടലിനെത്തുടർന്ന്, വിഷയം പഠിച്ച NHAI പാലക്കാട് പ്രോജക്ട് ഓഫീസ് ഒരു വിശദമായ റിപ്പോർട്ട് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. നിലവിലെ രൂപരേഖയിൽ മാറ്റമില്ലാതെ തന്നെ ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ അടിപ്പാത നിർമ്മിക്കുന്നത് സാങ്കേതികമായി സാധ്യമാണെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ALSO READ; ‘അതിദാരിദ്ര്യം ഇല്ലാതായത് ജനങ്ങൾ എൽഡിഎഫിന് തുടർഭരണം നൽകിയതിനാൽ’: മുഖ്യമന്ത്രി പിണറായി വിജയൻ
അടിപ്പാത ഇല്ലാത്തതു കാരണം വാനൂർ–കേരളപ്പറമ്പ് മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടതകൾ എം പി. നിതിൻ ഗഡ്കരിക്കുള്ള കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആലത്തൂർ ബൈപാസ് നിർമ്മാണം നടന്നു വരുമ്പോൾ, വാനൂരിൽ അടിപ്പാത ഇല്ലാത്തത് ബൈപാസിന്റെ പ്രായോഗികതയെ തന്നെ ബാധിക്കുമെന്നും നിലവിൽ വാഹനങ്ങൾ കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ടി വരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.
അടിപ്പാത നിർമ്മിച്ചാൽ മാത്രമേ ഈ പ്രദേശത്തെ ജനങ്ങൾക്ക് സുരക്ഷിതമായ സഞ്ചാരസൗകര്യവും ബൈപാസ് പദ്ധതിയുടെ പൂർണ്ണ പ്രയോജനവും ലഭിക്കുകയുള്ളൂ എന്ന ആവശ്യം ഇതോടെ യാഥാർത്ഥ്യമാവുകയാണ്. അംഗീകാരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച എം പി, ഈ സുപ്രധാന പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

