
വയനാട്ടിലെ പുൽപ്പള്ളി പഞ്ചായത്തിലെ കോൺഗ്രസ് – ലീഗ് – ബിജെപി സഖ്യത്തിൽ പരിഹാസവും വിമർശനവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി തെരെഞ്ഞെടുപ്പിൽ ബിജെപി മെമ്പർമാരും ലീഗ് മെമ്പറും വോട്ട് ചെയ്തത് ഒരേ ആൾക്കെന്ന് കെ റഫീഖ് കണക്ക് സഹിതം ഫേസ്ബുക്കിൽ കുറിച്ചു.
7 കോൺഗ്രസ് മെമ്പർമാരും ഒരു ലീഗ് മെമ്പറും നാല് ബിജെപി മെമ്പർമാരും വോട്ട് ചെയ്തതിനാൽ കോൺഗ്രസ് – ബിജെപി – മുസ്ലിം ലീഗ് സഖ്യത്തിന് ലഭിച്ചത് 12 വോട്ട്. എൽ ഡി എഫിന് സ്വന്തം അംഗങ്ങളുടെ ഒൻപത് വോട്ടും ലഭിച്ചു. യുഡിഎഫ് – ബിജെപി കൂട്ടുകെട്ടിന്‍റെ ഭാഗമായി 2 സ്റ്റാൻ്റിംഗ് കമ്മിറ്റി കോൺഗ്രസിനും 1 സ്റ്റാൻ്റിംഗ് കമ്മിറ്റി ബിജെപിക്കും ലഭിച്ചു. ‘എല്ലാം മുസ്ലിം ലീഗിൻ്റെ ബിജെപിക്കെതിരായ പോരാട്ടവും മുസ്ലിം ന്യൂനപക്ഷത്തിൻ്റെ സംരക്ഷണത്തിനായുള്ള പോരാട്ടവും ആണല്ലോ എന്നോർക്കുമ്പോഴാ’ – എന്ന പരിഹാസച്ചിരിയോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.
ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ബിജെപി, കോൺഗ്രസ്, ലീഗ് എന്നിവർ ഒന്നിക്കുന്ന പഴയ ‘കോലീബി’ സഖ്യത്തിന്റെ ആവർത്തനമാണ് പുൽപ്പള്ളിയിൽ കണ്ടതെന്ന് ഇന്നലെ കെ. റഫീഖ് കൈരളി ന്യൂസിനോട് പ്രതികരിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു ‘ടെസ്റ്റ് റിഹേഴ്സൽ’ ആണിതെന്നും കെ റഫീഖ് ആരോപിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

