
യുഡിഎഫ് സർക്കാർ അധികാരത്തിൽ തുടർന്നിരുന്നെങ്കിൽ ദേശീയപാത വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, വിഴിഞ്ഞം തുറമുഖം, ഇടമൺ-കൊച്ചി പവർ ഹൈവേ തുടങ്ങിയ പ്രധാന വികസനങ്ങൾ സംസ്ഥാനത്ത് യാഥാർത്ഥ്യമാകുമായിരുന്നില്ലെന്ന് കെ ടി ജലീൽ. മലയാളം സർവകലാശാലാ ഭൂമി വിഷയത്തിൽ മലപ്പുറത്ത് സിപിഐ എം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ചില മത രാഷ്ട്രവാദികളുടെ എതിർപ്പുകൾ ഉയർന്നപ്പോൾ ഭൂമി ഏറ്റെടുക്കൽ നടക്കില്ല എന്ന് പറഞ്ഞ് ഭയപ്പെട്ട് പൂട്ടിവച്ച പദ്ധതിയാണ് ദേശീയപാത വികസനമടക്കമുള്ളത്.
ALSO READ: രാഹുലിനെ ചേർത്തുപിടിച്ച് കോൺഗ്രസ്; മറനീക്കി പുറത്തുവരുന്നത് നേതൃത്വത്തിന്റെ കപടമുഖം
എൽഡിഎഫ് സർക്കാർ വന്നപ്പോൾ ഇത്തരത്തിലുള്ള പിന്തിരിപ്പൻ ശക്തികളെ കൂട്ടുപിടിച്ച് ഗെയിൽ പൈപ്പ് ലൈൻ , ദേശീയപാത തുടങ്ങിയ പദ്ധതികളിൽ തുരങ്കം വയ്ക്കാൻ യുഡിഎഫ് നേതൃത്വം നൽകി. എന്നാൽ ഈ സർക്കാർ വളരെ സമർത്ഥമായും പ്രായോഗികമായും ഇത്തരം എതിർപ്പുകളെ കൈകാര്യം ചെയ്തു. സർക്കാരിന്റെ ഉറച്ച നിലപാടുകളിലൂടെ ഇത്തരം മതപരവും രാഷ്ട്രീയവുമായ എതിർപ്പുകളെ മറികടന്ന് പദ്ധതികൾ പൂർത്തിയാക്കാനായി. അതിനുള്ള ഇച്ഛാശക്തി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഈ സർക്കാരിനുണ്ട്.
അതേസമയം ദേശീയപാത സ്ഥലമെടുപ്പടക്കം യുഡിഎഫിന്റെ കാലത്തായിരുന്നു നടന്നതെങ്കിൽ എത്ര കോൺഗ്രസുകാരും ലീഗുകാരുമായ ഭൂമി കച്ചവടക്കാർ ഇവിടെ ഭൂമി എടുത്തുകൂട്ടി ലാഭം കൊയ്യുമായിരുന്നു എന്നും യഥാർത്ഥ ഉടമകൾക്ക് പണം ലഭിക്കുമായിരുന്നില്ല എന്നും കെ ടി ജലീൽ പറഞ്ഞു. അഴിമതി നടത്തുക എന്നത് യുഡിഎഫിന്റെ സ്വഭാവമാണ് എന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

