
ശബരിമല സ്വർണ മോഷണ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഫയൽ ചെയ്ത മാനനഷ്ടക്കേസിനെക്കുറിച്ച് മനോരമ ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്ത വാർത്ത പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് കടകം പള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇത് സംബന്ധിച്ച് വക്കീലിൻ്റെ പ്രസ്താവന ഫേസ്ബുക്കിൽ പങ്ക് വെക്കുകയും മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തതിന് ശേഷം ചില മാധ്യമങ്ങൾ നടത്തിയ വ്യാജ വാർത്താ പ്രചാരണം അംഗീകരിക്കാനാകാത്തതാണെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എല്ലാ മീഡിയയിലും ഒരേ ടെംപ്ലേറ്റിൽ ഒരു വ്യാജ വാർത്ത വരുന്നുണ്ടെങ്കിൽ അതിൻ്റെ സോഴ്സ് ഒന്നായിരിക്കുമെന്നും ആ സോഴ്സ് ആരായിരിക്കും എന്നും നമുക്ക് ഊഹിക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
വി ഡി സതീശനെതിരെയും കടകംപള്ളി സുരേന്ദ്രൻ രൂക്ഷ വിമർശനമുന്നയിച്ചു. നേരിൻ്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് വി ഡി സതീശനെന്നും ചുണയുണ്ടെങ്കിൽ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്കണാമെന്നും കോടതിയും ജനങ്ങളും കാണട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശൻ വസ്തുത വിരുദ്ധവും അടിസ്ഥാന രഹിതവുമായ വാദങ്ങൾ ഉന്നയിച്ചിട്ട് കാലങ്ങൾ കഴിഞ്ഞിട്ടും “കൈയിൽ തെളിവുണ്ട്” എന്ന് ആവർത്തിക്കുന്നതല്ലാതെ, ഒരു തെളിവുപോലും കോടതിയിലോ പൊതുസമൂഹത്തിന് മുന്നിലോ സമർപ്പിച്ചിട്ടില്ല എന്ന് മാത്രമല്ല, വ്യക്തിഹത്യ ചെയ്യുന്നത് വീണ്ടും തുടരുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് തുടർ പ്രസ്താവനകളിൽ നിന്നും വിലക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഒരു ഹർജി കൂടി ഫയൽ ചെയ്തത്. ഈ ഹർജിയിലാണ് വാദം തുടങ്ങിയതെന്നും കടകംപള്ളി സുരേന്ദ്രന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ നടന്ന സംഭവങ്ങളെ വളച്ചൊടിച്ചാണ് മനോരമ ന്യൂസ് അടക്കമുള്ള ചില മാധ്യമങ്ങൾ വാർത്ത നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

