
തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹിച്ച പരിഗണ ലഭിക്കാത്തതിൽ യുഡിഎഫിൽ കേരളത്തിലാകമാനം വലിയ പ്രതിഷേധങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. കാസർഗോഡ് ജില്ലയിൽ മാത്രം കൂട്ടത്തല്ലും രാജിയുമായി കലുഷിതമാണ് കാര്യങ്ങൾ.
ഇപ്പോഴിതാ നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന മണിക്കൂറുകളിൽ മുന്നണിയുടെ തീരുമാനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് വിമത സ്ഥാനാർത്ഥികൾ മത്സരത്തിനിറങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഏറ്റവും അവസാനം കാസർഗോഡ് പടന്നയിൽ നിന്നാണ് ഇത്തരത്തിലുള്ള വിവരങ്ങൾ പുറത്തുവരുന്നത്.
പടന്നയിൽ കോൺഗ്രസ് മത്സരിക്കുന്ന 13 ആം വാർഡിലും ലീഗ് വിമതൻ മത്സര രംഗത്തെത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി പി മുത്തലിബ് ആണ് നാമനിർദേശ പത്രിക നൽകിയത്.
അതേസമയം പടന്നയിൽ തന്നെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പടന്ന ഡിവിഷനിലും ലീഗ് വിമത സ്ഥാനാർഥി പത്രിക നൽകി. ലീഗ് നേതാവ് ബിസിഎ റഹ്മാൻ ആണ് പത്രിക നൽകിയത്. ലീഗ് സ്ഥാനാർഥിയായി എം കെ അഷ്റഫ് നേരത്തെ പത്രിക നൽകിയിരുന്നു. പടന്ന പഞ്ചായത്തിലെ അഞ്ചാം വാർഡിലും ബി സി എ റഹ്മാൻ പത്രിക നൽകി. അഞ്ചാം വാർഡിൽ മുസ്ലീം ലീഗ് സ്ഥാനാർഥി വി കെ അബ്ദുള്ളയാണ്.
അതേസമയം സീറ്റ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് പടന്നയിൽ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തി . ‘മാഫിയ സംഘം ഗോ ബാക്ക്’, ‘യഥാർത്ഥ ലീഗ് ഞങ്ങളാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് യൂത്ത് ലീഗ് പ്രകടനം നടത്തിയത്. 50ഓളം യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

