
കാസർഗോഡും വിമത പ്രശ്നത്തിൽ നട്ടംതിരിഞ്ഞ് യുഡിഎഫ്. ഈസ്റ്റ് എളേരി പഞ്ചായത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 17 വാർഡുകളിൽ 7 ഇടത്തും വിമതർ മത്സരരംഗത്തുണ്ട്. ജെയിംസ് പന്തമാക്കൽ വിഭാഗം 4 വിമതരെ നിർത്തിയപ്പോൾ ജോസഫ് മുത്തോലി വിഭാഗം മൂന്ന് വിമതരെ നിർത്തി.
അതേസമയം, പടന്നയിൽ കോൺഗ്രസും മുസ്ലിം ലീഗും മൂന്നാം വാർഡിൽ നേർക്ക് നേർ പോരിനിറങ്ങിയിട്ടുണ്ട്. കോൺഗ്രസിന് നൽകിയ വാർഡിലാണ് മുസ്ലിംലീഗിന്റെ വിമത സ്ഥാനാർത്ഥി നിൽക്കുന്നത്. പ്രശ്നം പരിഹരിച്ചില്ലെന്ന് ആക്ഷേപിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് കെ സജീവൻ രാജിക്കൊരുങ്ങുന്നതായാണ് വിവരം.
കാസർകോട് നഗരസഭയിൽ മുസ്ലീം ലീഗിന് അഞ്ച് വിമത സ്ഥാനാർത്ഥികളാണ് ഉള്ളത്. ബാങ്കോട്, ഫിഷ്മാർക്കറ്റ്, കെ കെ പുറം, തളങ്കര പടിഞ്ഞാറ്, ഹൊന്നമൂല വാർഡുകളിലാണ് വിമതർ. അഞ്ച് വാർഡുകളും ലീഗ് ശക്തി കേന്ദ്രങ്ങളാണ്. ജോസഫ് മുത്തോലിക്ക് കൈപ്പത്തി ചിഹ്നം കൊടുക്കരുതെന്ന പന്തമാക്കലിന്‍റെ ആവശ്യം ഡിസിസി നേതൃത്വം തള്ളിയിരുന്നു. ജോസഫ് മുത്തോലി കൈപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

