
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ അതീവ ജാഗ്രതയും അവധാനതയും പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുദ്ധ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ വസ്തുതകൾ ചോർന്നുപോകാതെയും അതിശയോക്തി കലർത്താതെയും അവതരിപ്പിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം. സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത മാധ്യമ മേധാവികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഭൂരിഭാഗം കുടുംബങ്ങൾക്കും ഗൾഫ് രാജ്യങ്ങളുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളതിനാൽ, അവിടുത്തെ വാർത്തകൾ നാട്ടിലെ കുടുംബങ്ങളിൽ വലിയ രീതിയിലുള്ള ഭയവും ആശങ്കയും വർധിപ്പിക്കാൻ ഇടയാക്കുമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ALSO READ : വീണ്ടും പ്രതികാര നടപടിയുമായി ഗവർണർ; കാലടി സർവകലാശാല വിസിയെ മാറ്റി
സ്ഥിരീകരിക്കാത്ത വിവരങ്ങളും സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങളും വാർത്തയായി പ്രചരിപ്പിക്കാൻ ഒരു കാരണവശാലും ഇടവരരുത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, എംബസികൾ, ബന്ധപ്പെട്ട രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പുകൾ എന്നിവയെ മാത്രം വാർത്തകൾക്കായി ആശ്രയിക്കണം.
‘ബ്രേക്കിംഗ് ന്യൂസ്’ നൽകാനുള്ള മത്സരത്തിനിടയിൽ വസ്തുതകൾ തെറ്റിപ്പോകുന്ന സാഹചര്യം ഒഴിവാക്കാൻ മാധ്യമ സ്ഥാപനങ്ങളുടെ നേതൃതലത്തിൽ തന്നെ ഇടപെടൽ ഉണ്ടാകണം. മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ, സ്ഫോടനങ്ങൾ തുടങ്ങിയവ അതിവൈകാരികതയോടെ അവതരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും എല്ലാ ഗൾഫ് രാജ്യങ്ങളും ഒരേപോലെ അപകടത്തിലാണെന്ന തരത്തിലുള്ള പൊതുവായ പ്രതീതി സൃഷ്ടിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ALSO READ : മത്സ്യത്തൊഴിലാളി വിധവാ പെൻഷൻ: 5.28 കോടി രൂപ അനുവദിച്ചു; 8842 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും
പ്രവാസികളുടെ വ്യക്തിഗത വിവരങ്ങൾ, വിലാസം, ജോലിസ്ഥലം എന്നിവ അനാവശ്യമായി വെളിപ്പെടുത്തുന്നത് അവരുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ അത്തരം റിപ്പോർട്ടിങ്ങുകളിൽ നിയന്ത്രണം വേണം. അപകടസാധ്യതയുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്നവരെ സെൻസേഷണൽ രീതിയിൽ ചിത്രീകരിക്കുന്നതിന് പകരം, അവർക്ക് ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകാനാണ് മാധ്യമങ്ങൾ മുൻഗണന നൽകേണ്ടത്. ഹെൽപ് ലൈൻ നമ്പറുകൾ, നോർക്കയുടെയും പ്രവാസി വകുപ്പിന്റെയും സേവനങ്ങൾ എന്നിവ നിരന്തരം പ്രചരിപ്പിക്കുന്നതിലൂടെ കുടുംബങ്ങളുടെ ആശങ്ക കുറയ്ക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ALSO READ : മാധ്യമപ്രവർത്തകർക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കെയുഡബ്ല്യുജെ
സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകൾക്കെതിരെ ഫാക്റ്റ് ചെക്കിംഗ് സംവിധാനം ശക്തമാക്കണം. വിമാനയാത്രാ നിരക്കുമായി ബന്ധപ്പെട്ട പ്രവാസികളുടെ പരാതികൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. വിവിധ മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റർമാരും മേധാവികളും പങ്കെടുത്ത യോഗത്തിൽ പ്രവാസികളുടെ സുരക്ഷയും വാർത്താ വിനിമയത്തിലെ ഉത്തരവാദിത്തവും സംബന്ധിച്ച വിവിധ നിർദ്ദേശങ്ങൾ ചർച്ചയായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

