
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ പ്രായപരിധി നിശ്ചയിക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുന്നു. മത്സരിക്കാൻ 70 വയസ്സ് പ്രായപരിധി നിശ്ചയിക്കണമെന്ന നിർദ്ദേശത്തിനെതിരെ ഇളവ് തേടി മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെയാണ് പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായത്.
കെ. സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്ക് പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ഇവർക്ക് പുറമെ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരരംഗത്ത് ഉണ്ടാകാൻ പ്രത്യേക ഇളവ് നൽകിയേക്കും. എന്നാൽ മുതിർന്ന നേതാക്കളായ എം.എം. ഹസ്സനും എൻ. ശക്തനും ഇത്തവണ സീറ്റുണ്ടാകില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സീറ്റ് ലഭിക്കില്ലെന്ന സൂചനകൾക്കിടയിലും തങ്ങളുടെ അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയാണ് ഈ നേതാക്കൾ. എം.എം. ഹസ്സൻ അരുവിക്കര സീറ്റിനായി പിടിമുറുക്കുമ്പോൾ നെയ്യാറ്റിൻകര മണ്ഡലത്തിലാണ് എൻ. ശക്തൻ കണ്ണുവെച്ചിരിക്കുന്നത്. പാർട്ടി ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ ഇരുവരും മണ്ഡലങ്ങളിൽ സജീവമായി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഇത് പ്രാദേശിക തലത്തിലും പാർട്ടി നേതൃത്വത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
സ്ഥാനാർത്ഥി നിർണ്ണയത്തിന് പുറമെ പുതിയ കെപിസിസി അധ്യക്ഷനെ ചൊല്ലിയുള്ള തർക്കവും പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പ്രായപരിധി കർശനമാക്കണമെന്നും യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ, അനുഭവസമ്പത്തുള്ള മുതിർന്ന നേതാക്കളെ മാറ്റിനിർത്തുന്നത് തിരിച്ചടിയാകുമെന്ന് മറുവിഭാഗം വാദിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

