
ആരോഗ്യം ഒരു അവകാശമാണ്, അതൊരിക്കലും ഒരു ആനുകൂല്യമല്ല” എന്ന പ്രഖ്യാപനവുമായി കേരളം ആരോഗ്യരംഗത്ത് മറ്റൊരു ചരിത്രദൗത്യത്തിന് കൂടി തുടക്കം കുറിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് സെന്ററായ ‘കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ്’ ന്റെ ശിലാസ്ഥാപനം നാളെ കോഴിക്കോട്ട് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്കിലൂടെയും എക്സിലൂടെയും ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
കിഫ്ബി ധനസഹായത്തോടെ ഏകദേശം 525 കോടി രൂപ ചിലവഴിച്ചാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് മൂന്നിലൊന്ന് (1/3rd) ചികിത്സാ ചിലവിൽ അത്യാധുനിക അവയവമാറ്റ ശസ്ത്രക്രിയകൾ ലഭ്യമാക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം.
സങ്കീർണ്ണമായ ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിലൂടെ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിലുള്ള കേരളത്തിന്റെ നിശ്ചയദാർഢ്യമാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവയവമാറ്റത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് രോഗികൾക്ക് പുതിയ പ്രതീക്ഷ നൽകുന്ന ഈ നീക്കം, സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ വിപ്ലവകരമായ മാറ്റമായയാണ് വിലയിരുത്തപ്പെടുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

