
നെല്ല് സംഭരണത്തിനായി സഹകരണമേഖലയെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ.
പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഉപയോഗിച്ചുള്ള ദ്വിതല സംഭരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കും. ഇനിമുതൽ നെല്ല് സംഭരണത്തിന് തയ്യാറായി വരുന്ന പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തീരുമാനം നടപ്പിലാക്കുന്നതിനായി ചീഫ് സെക്രട്ടറിയേയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരെയും യോഗത്തിൽ ചുമതലപ്പെടുത്തി.
വരുന്ന സീസണില്‍ നടപ്പിലാക്കാനാണ് തീരുമാനം. പി.ആർ.എസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ തന്നെ നെല്ലിന്റെ വില കർഷകന് ഇതിലൂടെ നൽകാനാകും. ഇതിനായി ജില്ലാ/ താലൂക്ക് തലത്തിൽ, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കർഷകരുടെയും ഓഹരി പങ്കാളിത്തത്തിൽ നോഡൽ സഹകരണ സംഘം രൂപീകരിക്കും.നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകക്കെടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകൾ വഴിയോ നെല്ല് സംസ്‌കരണം നടത്തും. നിശ്‌ചയിച്ച ഔട്ട്-ടേൺ റേഷ്യോ പ്രകാരം നെല്ല് സംസ്കരിച്ച് പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കും. നിലവിൽ സ്വകാര്യ മില്ലുകൾക്ക് ലഭ്യമാകുന്ന പൊടിയരി, ഉമി, തവിട് തുടങ്ങിയവയും പ്രോസസ്സിംഗ് ചാർജും നോഡൽ സംഘങ്ങൾക്ക് ലഭിക്കും. നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസി സപ്ലൈകോ ആയിരിക്കും.
ALSO READ: ജഗതി ശ്രീകുമാർ @ 75; പിറന്നാൾ നിറവിൽ മലയാളത്തിന്റെ ‘അമ്പിളി’ത്തിളക്കം
പദ്ധതിയുടെ നടത്തിപ്പിന് സഹകരണ വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, കൃഷി വകുപ്പ്, പാടശേഖരസമിതികൾ, നെല്ല് കർഷക പ്രതിനിധി, കേരള ബാങ്ക്, നോഡൽ സഹകരണ സംഘങ്ങൾ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വി എൻ വാസവൻ, ജി ആർ അനിൽ, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വകുപ്പ് സെക്രട്ടറിമാര്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

