
സൈഡ് വീൽ സ്‌കൂട്ടറിനായി ലഭിച്ച മുഴുവൻ അപേക്ഷകളും ഇലക്ട്രോണിക് വീൽചെയറിനായി ലഭിച്ച അപേക്ഷകളും തീർപ്പാക്കാൻ 23.85 കോടി രൂപ അധികമായി അനുവദിച്ചതായി മന്ത്രി ആർ ബിന്ദു. ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ വഴി നടപ്പാക്കുന്ന ‘ശുഭയാത്ര’ പദ്ധതിയിലാണ് നേരത്തെ അനുവദിച്ച 2.55 കോടി രൂപയ്ക്കു പുറമെ, ഈ തുക കൂടി അനുവദിച്ചത്. ഇതോടെ, പദ്ധതിയ്ക്കുള്ള ആകെ ധനാനുമതി 26.40 കോടി രൂപയാകുമെന്ന് മന്ത്രി പറഞ്ഞു.
സൈഡ് വീൽ സ്‌കൂട്ടറിനായി ആകെ ലഭിച്ച 1800 അപേക്ഷകളും ഇലക്ട്രോണിക് വീൽചെയറിനായി ലഭിച്ച ഇരുനൂറ് അപേക്ഷകളും തീർപ്പാക്കാനും സ്മാർട്ട് ഫോൺ ഉൾപ്പെടെയുള്ള സഹായോപകരണങ്ങൾ സമയബന്ധിതമായി നൽകാനുമായാണ് അധിക ധനാനുമതി. സംസ്ഥാനത്തെ ചലനപരിമിതി നേരിടുന്ന അർഹരായ മുഴുവൻ പേർക്കും മുച്ചക്രവാഹനമോ ഇലക്ട്രോണിക് വീൽചെയറുകളോ ലഭ്യമാക്കുമെന്ന ഉറപ്പു പാലിക്കുകയാണ് സാമൂഹ്യനീതി വകുപ്പ് ഇതുവഴിയെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ഭിന്നശേഷിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യവും സാമൂഹികമായ ഉൾച്ചേർക്കലും ഉറപ്പുവരുത്തുന്ന സുപ്രധാന നടപടിയാണിത്. അപേക്ഷ നൽകിയവരുടെ ഗുണഭോക്തൃ തിരഞ്ഞെടുപ്പ് പൂർത്തിയായി വരികയാണ്. ഫെബ്രുവരിയോടെത്തന്നെ ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ ഇവയുടെ വിതരണം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

