
മാധ്യമങ്ങളുടെ കുപ്രചരണങ്ങളെയും വിവാദങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് കേരളത്തിന്റെ പൊതുജനാരോഗ്യ മേഖല ലോകനിലവാരത്തിലുള്ള നേട്ടങ്ങളുമായി പുതിയ ചരിത്രം കുറിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 50-ലേറെ ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ സ്വന്തമാക്കിയ ഈ മുന്നേറ്റം, സാധാരണക്കാരന്റെ ആശ്രയകേന്ദ്രമായ സർക്കാർ ആശുപത്രികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനമെന്ന ഖ്യാതി കഴിഞ്ഞ നാല് വർഷമായി നിലനിർത്തുന്ന കേരളം, കാസ്പ്, കാരുണ്യ, ആരോഗ്യകിരണം തുടങ്ങിയ പദ്ധതികളിലൂടെ 24.78 ലക്ഷം പേർക്കായി 8425 കോടി രൂപയുടെ ചികിത്സയാണ് ഉറപ്പാക്കിയത്. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കപ്പെടരുത് എന്ന നിശ്ചയദാർഢ്യത്തിന്റെ സാക്ഷ്യപത്രമാണിത്.
ലോകത്തെ തന്നെ വിസ്മയിപ്പിച്ച പകർച്ചവ്യാധി പ്രതിരോധമാണ് കേരള മോഡലിന്റെ മറ്റൊരു തിളക്കം. ആഗോളതലത്തിൽ 70-90% മരണനിരക്കുള്ള നിപയെ 33 ശതമാനമായും, 97% മരണനിരക്കുള്ള അമീബിക് മസ്തിഷ്ക ജ്വരത്തെ 25 ശതമാനമായും കുറയ്ക്കാൻ കേരളത്തിന് സാധിച്ചത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മികവ് തെളിയിക്കുന്നു.
കോവിഡ് കാലത്തെ ശാസ്ത്രീയമായ വാക്സിനേഷൻ സ്ട്രാറ്റജിയും താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളും ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആധുനിക സാങ്കേതികവിദ്യകളായ ആർട്ടിഫിഷ്യൽ ഇൻറലിജൻസും റോബോട്ടിക് സർജറിയും ഇന്ന് സർക്കാർ ആശുപത്രികളിലും ലഭ്യമാണ്. ഇന്ത്യയിലാദ്യമായി ഒരു ജില്ലാ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത് കേരളത്തിന്റെ ആരോഗ്യമേഖലയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.
ALSO READ : സർക്കാർ ആശുപത്രികളെ തകർക്കാൻ മാധ്യമ വേട്ടയോ?മാതൃഭൂമി, മനോരമ വാർത്തകളെ പൊളിച്ചടുക്കി ഫേസ്ബുക്ക് പോസ്റ്റ്
അടിസ്ഥാന സൗകര്യ വികസനത്തിൽ പതിനായിരം കോടി രൂപയുടെ വൻ കുതിപ്പാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. 5416 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമായതോടെ ഗ്രാമങ്ങളിൽ പോലും മികച്ച ചികിത്സാ സൗകര്യങ്ങൾ എത്തിക്കാൻ സർക്കാരിന് കഴിഞ്ഞു. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ നാല് പുതിയ മെഡിക്കൽ കോളേജുകളും 21 നഴ്‌സിംഗ് കോളേജുകളും അനുവദിച്ചത് വലിയ മാറ്റങ്ങൾക്കാണ് വഴിവെക്കുന്നത്.
നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികകളിലും ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയിലും കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നത് ഈ നിസ്വാർത്ഥമായ പ്രവർത്തനങ്ങളുടെ അംഗീകാരമാണ്. പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് ഓരോ സർക്കാർ ആശുപത്രിയിലും ഇന്നു പ്രകടമാകുന്ന ഈ വിപ്ലവാത്മകമായ മാറ്റങ്ങൾ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

