
ക്രിസ്മസ് ബംബർ ലോട്ടറി ടിക്കറ്റ് വിവാദത്തിൽ ഒന്നാം സമ്മാനം നൽകാൻ തടസമില്ലെന്ന് ഹൈക്കോടതി. ഒന്നാം സമ്മാനത്തിന് അവകാശവാദമുന്നയിച്ച് പിറവം സ്വദേശി കെ.കെ. സജിമോൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ശാസ്ത്രീയ പരിശോധനയിൽ ടിക്കറ്റിൽ കൃത്രിമത്വം നടന്നതായി തെളിഞ്ഞിട്ടില്ലെന്ന സർക്കാർ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി. ഇതോടെ ഒന്നാം സമ്മാന തുക യഥാർത്ഥ ടിക്കറ്റ് ഹാജരാക്കിയ വ്യക്തിക്ക് കൈമാറുന്നതിനുള്ള തടസം നീങ്ങി.
ജനുവരി 24-ന് നടന്ന നറുക്കെടുപ്പിൽ XC 138455 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ, ഈ ടിക്കറ്റ് തന്റെ കൈവശമുണ്ടായിരുന്നതാണെന്നും അത് നഷ്ടപ്പെട്ടതാണെന്നും കാണിച്ച് റിട്ട. എ.എസ്.ഐ കൂടിയായ കെ.കെ. സജിമോൻ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരാൾ സമ്മാനാർഹമായ ടിക്കറ്റ് ലോട്ടറി വകുപ്പിൽ ഹാജരാക്കിയിരുന്നു. പരാതി ഉയർന്ന സാഹചര്യത്തിൽ കോടതി നേരത്തെ സമ്മാന വിതരണം തടഞ്ഞ് ഇടക്കാല ഉത്തരവിട്ടിരുന്നു.
സമ്മാനാർഹമായ ടിക്കറ്റിന്റെ പകർപ്പും അത് ഹാജരാക്കിയ വ്യക്തിയുടെ വിവരങ്ങളും ലോട്ടറി വകുപ്പ് സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലോട്ടറി വകുപ്പിന്റെ മറുപടിയും പരിശോധിച്ച കോടതി സജിമോന്റെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി. ടിക്കറ്റിൽ യാതൊരുവിധ തിരുത്തലുകളോ കൃത്രിമത്വമോ നടന്നിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഹർജി തള്ളിയത്. ഇതോടെ മാസങ്ങൾ നീണ്ട ആശങ്കകൾക്ക് വിരാമമായി യഥാർത്ഥ ഭാഗ്യശാലിക്ക് സമ്മാനത്തുക ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

