
സംസ്ഥാനത്തെ ഓറിയന്റൽ സ്കൂളുകളിലെ വിദ്യാർഥികൾക്ക് മാതൃഭാഷാ പഠനത്തിന് അവസരമൊരുക്കുന്ന ‘മലയാളശ്രീ’ പദ്ധതി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഒരു കുട്ടിക്ക് മാതൃഭാഷ നിഷേധിക്കുന്നത് സ്വന്തം മണ്ണിനെയും സംസ്കാരത്തെയും അറിയുന്നതിൽ നിന്ന് അവരെ വിലക്കുന്നതിന് തുല്യമാണെന്നും ആ നീതിനിഷേധം ‘മലയാളശ്രീ’യിലൂടെ സർക്കാർ അവസാനിപ്പിക്കുകയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
2011-ൽ ഉത്തരവിറങ്ങിയിട്ടും പൂർണ്ണമായി നടപ്പാകാതിരുന്ന പദ്ധതിയാണ് സർക്കാർ നിശ്ചയദാർഢ്യത്തോടെ യാഥാർത്ഥ്യമാക്കിയത്. കേരളത്തിലെ 9 ജില്ലകളിലായി പ്രവർത്തിക്കുന്ന 38 ഓറിയന്റൽ സ്കൂളുകളിലെ കുട്ടികൾക്ക് ഇനി മുതൽ സംസ്കൃതത്തിനും അറബിക്കിനും ഒപ്പം മലയാളവും പഠിക്കാം. എസ് സി ഇ ആർ ടിയുടെ നേതൃത്വത്തിൽ സാക്ഷരതാ മിഷന്റെ തുല്യതാ പാഠപുസ്തകങ്ങൾ ആധാരമാക്കിയാണ് ഇതിനായുള്ള സിലബസ് തയ്യാറാക്കിയിരിക്കുന്നത്. ഈ അധ്യയന വർഷം തന്നെ 7, 10 ക്ലാസുകളിൽ പൊതുപരീക്ഷ നടക്കും. ഏഴാം തരത്തിൽ 2105 കുട്ടികളും പത്താം തരത്തിൽ 2445 കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഏഴാം തരം പരീക്ഷ സാക്ഷരതാ മിഷനും പത്താംതരം പരീക്ഷ പരീക്ഷാഭവനും നടത്തും.
ALSO READ: നിയമസഭ പുസ്തകോത്സവത്തിൽ വിദ്യാർത്ഥികൾക്കായി ഒരുക്കിയ സ്റ്റുഡന്റസ് കോർണർ ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ അധ്യക്ഷത വഹിച്ചു . കെ.ടി ജലീൽ എം എൽ എ മുഖ്യാതിഥിയായി പങ്കെടുത്തു. സാക്ഷരതാ മിഷൻ ഡയറക്ടർ ഒലീന എ ജി സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ്, പരീക്ഷാഭവൻ സെക്രട്ടറി സന്തോഷ് കുമാർ എസ്, ഓറിയൻ്റൽ സ്‌കൂൾ മാനേജ്‌മെൻ്റ് അസോസിയേഷൻ പ്രസിഡന്റ് എം.കെ അബ്‌ദുറഹ്‌മാൻ, സെക്രട്ടറി ഡോ. ഹിമരാജ് എന്നിവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

