
ലൈഫ് ഭവന പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ച് കേരളം പുതിയ ചരിത്രം കുറിക്കുന്നു. പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 5,00,364 വീടുകളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലൈഫ് മിഷൻ വഴി ഇതുവരെ ആകെ അനുവദിച്ച 6,04,046 വീടുകളിൽ 1,03,682 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 20 ലക്ഷത്തിലധികം പേർക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിക്കൊണ്ട് ‘യഥാർത്ഥ കേരള സ്റ്റോറി’ ലോകത്തിന് മുന്നിൽ മാതൃകയാവുകയാണ്.
രാജ്യത്ത് സർക്കാർ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവുമധികം തുക ഗുണഭോക്താക്കൾക്ക് നൽകുന്ന സംസ്ഥാനമാണ് കേരളം. ലൈഫ് മിഷന് വേണ്ടി ഇതുവരെ ആകെ ചെലവഴിച്ച 20,831.6 കോടി രൂപയിൽ 18,342.7 കോടി രൂപയും (88.5%) സംസ്ഥാന സർക്കാർ തന്നെയാണ് കണ്ടെത്തിയത്. കേന്ദ്ര വിഹിതം 11.95% മാത്രമാണ്. പദ്ധതി പ്രകാരം പൂർത്തിയാക്കിയ വീടുകളിൽ 3,66,230 എണ്ണത്തിനും (73.19%) പൂർണ്ണമായും തുക ലഭ്യമാക്കിയത് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള ലൈഫ് മിഷനാണ്.
ഭൂരഹിതരായ ഭവനരഹിതർക്കായി 18 ഭവനസമുച്ചയങ്ങൾ ഇതിനോടകം നിർമ്മിച്ചു നൽകിയിട്ടുണ്ട്. 23 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം നിലവിൽ പുരോഗമിക്കുകയാണ്. ജാതി-മത-രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ ഓരോ മനുഷ്യനും അന്തസ്സോടെ ജീവിക്കാൻ പറ്റുന്ന ഇടമായി കേരളത്തെ മാറ്റുന്നതിൽ ഈ പദ്ധതി നിർണ്ണായക പങ്കുവഹിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ നടക്കുന്ന ഇന്നത്തെ ചടങ്ങിൽ മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

