
ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനൊപ്പം ഓരോ കുട്ടിയുടെയും അക്കാദമിക് നിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ‘സബ്ജക്ട് മിനിമം’ പദ്ധതി നടപ്പിലാക്കുന്നതിനൊപ്പം, സംസ്ഥാനത്തെ 43 ലക്ഷം കുട്ടികൾക്കായി അപകട ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.
2,000 ഹൈസ്കൂളുകളിലായി 7,000 റോബോട്ടിക് ലാബുകൾ സ്ഥാപിച്ചുകൊണ്ട് കേരളത്തിലെ വിദ്യാലയങ്ങളെ രാജ്യത്തെ ആദ്യ ഡിജിറ്റൽ സാക്ഷരതയുള്ള കേന്ദ്രങ്ങളാക്കി മാറ്റി. കിഫ്ബി വഴി 973 സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
2021-ന് ശേഷം 30,564 അധ്യാപക നിയമനങ്ങൾ സുതാര്യമായി നടപ്പിലാക്കിയ സർക്കാർ, ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ ഘടനാപരമായ മാറ്റങ്ങൾക്കാണ് ലക്ഷ്യമിടുന്നത്. അയൽ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് സ്കൂളുകൾ പൂട്ടിക്കൊണ്ടിരിക്കുമ്പോൾ കേരളം ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ മികവിലേക്കാണ് കുതിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


