
വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗബാധിച്ച വിദ്യാർഥി ഓൺലൈനായി പോസ്റ്റര്‍ മത്സരത്തില്‍ പങ്കെടുത്തു. അറബിക് പോസ്റ്റർ ഡിസൈനിംഗിൽ സിയാ ഫാത്തിമാ എന്ന മത്സരാർത്ഥിയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓൺലൈനായി മത്സരത്തില്‍ പങ്കെടുത്തത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്നാണ് വിദ്യാർഥിയുടെ ആഗ്രഹം സഫലമായത്.
കഴിഞ്ഞ ദിവസം മത്സരത്തില്‍ പങ്കെടുക്കാൻ കഴിയില്ലെന്ന് കാട്ടി സിയാ ഫാത്തിമ, തൻ്റെ അവസ്ഥ വിവരിച്ച് മന്ത്രി വി ശിവൻകുട്ടിക്ക് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിന് പരിഹാരമായാണ് ഓണ്‍ലൈനായി മത്സരത്തില്‍ പങ്കെടുക്കാൻ അവസരമൊരുങ്ങിയത്. മന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കാസർഗോഡ് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ (VKPKHMMRVHSS) മിടുക്കരായ വിദ്യാർത്ഥികളിലൊരാളായ സിയ ഫാത്തിമയുടെ സങ്കടം നിറഞ്ഞ സന്ദേശവും സ്കൂൾ അധികൃതരുടെ അപേക്ഷയും ശ്രദ്ധയിൽപ്പെടുകയുണ്ടായി.
‘വാസ്കുലൈറ്റിസ്’ എന്ന ഗുരുതര രോഗത്തോട് പോരാടുമ്പോഴും, ശരീരം കാർന്നുതിന്നുന്ന വേദനയിലും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിൽ മാറ്റുരയ്ക്കാനുള്ള ആ കുട്ടിയുടെ വലിയ ആഗ്രഹം നമുക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.
യാത്ര ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം എന്ന ഡോക്ടർമാരുടെ കർശന നിർദ്ദേശമുള്ളതിനാൽ, തൃശ്ശൂരിലെ വേദിയിലെത്തി മത്സരിക്കാൻ സിയയ്ക്ക് സാധിക്കില്ല. ഈ സാഹചര്യത്തിൽ, ആ കുട്ടിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മാനുഷിക പരിഗണന നൽകി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയാണ്.
നാളെ രാവിലെ 11 മണിക്ക് വേദി 17 ആയ സി.എം.എസ്.എച്ച്.എസ്.എസിൽ നടക്കുന്ന അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ സിയ ഫാത്തിമയ്ക്ക് വീഡിയോ കോൺഫറൻസ് വഴി പങ്കെടുക്കാൻ അവസരമൊരുക്കും. ബന്ധപ്പെട്ട അധികൃതർ ഓൺലൈനായി മത്സരം നിരീക്ഷിക്കുകയും മൂല്യനിർണ്ണയം നടത്തുകയും ചെയ്യും. രോഗപീഡകൾക്കിടയിലും കലയെ നെഞ്ചോട് ചേർക്കുന്ന സിയ ഫാത്തിമയുടെ അതിജീവന പോരാട്ടത്തിന് ഇതൊരു കൈത്താങ്ങാവട്ടെ. പ്രിയപ്പെട്ട സിയയ്ക്ക് എല്ലാവിധ വിജയാശംസകളും വേഗത്തിലുള്ള രോഗശമനവും നേരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


