
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള നിയമന നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി വി ശിവൻകുട്ടി. 2026 ജനുവരി 23-ന് തന്നെ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ കൈമാറാനാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി മുമ്പാകെ നായർ സർവീസ് സൊസൈറ്റി (NSS) ഫയൽ ചെയ്ത ഹർജിയിൽ 04.03.2025-ലെ വിധിന്യായം ഭിന്നശേഷി നിയമനത്തിനായി തസ്തികകൾ നീക്കി വെച്ചിട്ടുള്ള മാനേജ്‌മെന്റുകൾക്ക് കൂടി ബാധകമാക്കാൻ അനുമതി തേടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാന പ്രകാരമായിരുന്നു ഈ നടപടി.
ഈ കേസ് സുപ്രീംകോടതി പരിഗണിക്കുകയും മറ്റൊരു തീയതിയിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. കേസ് എത്രയും വേഗം പരിഗണിച്ച് സർക്കാരിന് അനുകൂലമായ വിധി സമ്പാദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദേശം നൽകിയിട്ടുണ്ട്. കോടതിയിൽ നിന്നും ഉടൻ തന്നെ അനുകൂലമായ വിധി ഉണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും ജില്ലാ സമിതികളുടെ പ്രവർത്തനം സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ സമിതികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

