
സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ 10 മാസം പ്രായമുള്ള ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തി. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്‍റെ ഹൃദയ വാൽവ്, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്യുന്നത്. മൂന്ന് മണിക്കൂർ കൊണ്ടാണ് ആംബുലൻസ് എറണാകുളത്ത് നിന്നും തലസ്ഥാനത്തേക്ക് എത്തിയത്. തിരക്കേറിയ റോഡുകളിൽ വഴിയൊരുക്കി ജനങ്ങളും പൊലീസും ദൗത്യത്തിന് പിന്തുണ നൽകി.
കിംസിലെത്തി കരൾ കൈമാറിയ ശേഷം മിനിറ്റുകൾ കൊണ്ട് ആംബുലൻസ് മെഡിക്കൽ കോളേജിലെത്തി കുട്ടിയുടെ രണ്ട് വൃക്കകള്‍ അവിടെ കൈമാറി. ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലേക്കുമാണ് നൽകിയത്. അവയവങ്ങൾ എത്തുന്നതിനനുസരിച്ച് ഉടൻ ശസ്ത്രക്രിയ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ ആശുപത്രികളിൽ പൂർത്തിയായിരുന്നു.
ALSO READ; കേരളത്തിൽ ഏഴ് റെയിൽവേ പദ്ധതികൾക്ക് ഡിപിആർ സർവേ അനുമതി നൽകി റെയിൽവേ
സംസ്ഥാനത്ത് മരണാനാന്തര അവയവദാനത്തിലൂടെ കരൾ ദാനം ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആലിൻ. തീവ്ര ദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. ആ കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം എതിർദിശയിൽ നിന്നുവന്ന കാർ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു. കുട്ടിയ്ക്ക് ഗുരുതമായി പരിക്കേൽക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കൾക്കും പരിക്കുകൾ സംഭവിക്കുകയും ചെയ്തു.
ALSO READ; പൊതുമരാമത്ത് റസ്റ്റ് ഹൗസുകൾ ഏറ്റെടുത്ത് ജനങ്ങൾ; നന്ദി അറിയിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്
അപകടം നടന്ന ഉടൻ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയും ചെയ്യുകയായിരുന്നു.
കുട്ടിയുടെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയ വാൽവ് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കും രണ്ട് നേത്ര പടലങ്ങൾ അമൃത ആശുപത്രിയിലേക്കുമാണ് നൽകിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

