
നവകേരളം കെട്ടിപ്പടുക്കുന്നുതിനായുള്ള നിര്‍ണായക മുന്നേറ്റത്തില്‍ 25 പ്രവര്‍ത്തന വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി കിഫ്ബി. പ്രധാന അടിസ്ഥാന സൗകര്യ വികസന മേഖലകളായ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ എല്ലായിടത്തും കിഫ്ബിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. രജത ജൂബിലിയുടെ ഭാഗമായി വിപുലമായ ആഘോഷപരിപാടികളാണ് സംസ്ഥാനത്ത് നടക്കുന്നത്. ആഘോഷ പരിപാടികൾ ഇന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. ചടങ്ങിൽവെച്ച് കിഫ്ബി സ്മരണികയും മലയാളം മാസികയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ചടങ്ങിൽ മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കെ ബി ഗണേഷ് കുമാർ, എന്നിവർ സംസാരിക്കും.
പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി സംസ്ഥാന ധനവകുപ്പിന് കീഴില്‍ സ്ഥാപിതമായ ഏജന്‍സിയാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് ബോര്‍ഡ് അഥവാ കിഫ്ബി. വികസനരംഗത്ത് കാലങ്ങളായി നിലനില്‍ക്കുന്ന വിടവ് നികത്തി സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള യാത്രയില്‍ 25 പ്രവര്‍ത്തനവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് കിഫ്ബി. ഇതിനിടെ പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം ഉള്‍പ്പെടെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ വികസന മേഖലകളിലെല്ലാം കയ്യൊപ്പ് ചാര്‍ത്താന്‍ കിഫ്ബിക്ക് കഴിഞ്ഞിട്ടുണ്ട്.
ALSO READ; കാലിക്കറ്റ് വി സി നിയമനത്തിൽ രാജ്ഭവന്‍റെ അസാധാരണ നീക്കം; വിജ്ഞാപനം പുറപ്പെടുവിച്ച് ചാൻസലർ
വിവിധ മേഖലകളിലെ കെട്ടിടനിര്‍മ്മാണങ്ങള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങി നിലവില്‍ 90,562 കോടി രൂപയുടെ 1190 പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. ദേശീയ പാതയ്ക്കും വ്യാവസായിക ആവശ്യത്തിനുമുള്ള ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ 33,388 കോടി രൂപ കിഫ്ബി ഇതിനോടകം സംസ്ഥാനത്ത് ചെലവഴിച്ചുകഴിഞ്ഞു. അംഗീകാരം നല്‍കിയ പദ്ധതികളില്‍ 21,881 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 27,273 കോടിയുടെ പദ്ധതികളുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
പൊതുമരാമത്ത് വകുപ്പിലാണ് കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ കിഫ്ബി നടപ്പാക്കുന്നത്. ആകെ അംഗീകാരം ലഭിച്ചത് 34,330 കോടി രൂപയുടെ 516 പദ്ധതികള്‍ക്ക്. 104 പദ്ധതികള്‍ പൂര്‍ത്തികരിച്ചു. ജലവിഭവ വകുപ്പില്‍ 6995 കോടി രൂപയുടെ 103 പദ്ധതികള്‍.വൈദ്യുതി വകുപ്പില്‍ 5200 കോടി രൂപ. ആരോഗ്യ മേഖലയിലാകട്ടെ 6670 കോടി രൂപയുടെ പദ്ധതികള്‍.
ALSO READ; ‘അസത്യങ്ങൾ കൊണ്ട് ചിലർ ഇ പി ജയരാജനെതിരെ കള്ളപ്രചാരണം നടത്തുകയാണ്’: മുഖ്യമന്ത്രി പിണറായി വിജയൻ
ഇപ്രകാരം 70,562 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും 20,000 കോടി രൂപയുടെ ഭൂമിയേറ്റെടുക്കല്‍ പാക്കേജും അടക്കമാണ് 90,562 കോടി രൂപയുടെ പദ്ധതികള്‍. പതിറ്റാണ്ടുകള്‍ കാത്തുനില്‍ക്കാതെ അത്യന്താപേക്ഷിതമായ പശ്ചാത്തല സൗകര്യം ഉടന്‍ സൃഷ്ടിക്കുക എന്ന തത്വമാണ് കിഫ്ബിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ നടക്കാര്‍ നടപ്പാക്കുന്നത്. കിഫ്ബി രജത ജൂബിലിയുടെ ഭാഗമായി സമാപന സമ്മേളനത്തിന് ശേഷം റിമിടോമിയും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

