
മികച്ച സ്‌കൂൾ കെട്ടിടങ്ങള്‍, മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികള്‍, റോഡുകള്‍, ആകാശപാത അങ്ങനെ കേരളത്തിന്റെ അടിസ്ഥാന വികസനരംഗത്ത് മാറ്റത്തിന്റെ കാഹളം ഉയര്‍ത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന ചാലകശക്തിയാണ് കിഫ്ബി.
1999ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി നിയമപ്രകാരം 1999 നവംബർ 11നാണ് കിഫ്ബി നിലവിൽ വരുന്നത്. എന്നാൽ വികസനത്തിന് ഇന്ധനം പകരുന്ന നിലയിൽ കിഫ്ബിയെ ശാക്തീകരിച്ചത് 2016ൽ അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരാണ്. അന്നു മുതല്‍ കേരളത്തിന്റെ വികസനനേട്ടത്തില്‍ വിറളിപൂണ്ടിരുന്ന ബിജെപി-യുഡിഎഫ് സഖ്യം കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ കിഫ്ബി പിൻവലിക്കുമെന്നും അത് അപ്രാഗികമാണെന്നും അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ വികസന നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചപ്പോള്‍ പറഞ്ഞ വാക്കില്‍ നിന്നും രമേശ് ചെന്നിത്തല മലക്കം മറിയുന്നതും കേരളത്തിലെ ജനം കണ്ടതാണ്.
കിഫ്ബിക്ക് മസാബ ബോണ്ട് ഇറക്കാൻ അവകാശമില്ലെന്ന വാദവുമായി അന്നു തന്നെ ഇ ഡി രംഗത്തെത്തിയിരുന്നു. എന്നാല്‍ മസാല ബോണ്ട് നിയമപരമാണെന്നും ആർബിഐയുടെ അംഗീകാരത്തോടെയുള്ളതാണെന്നും കോടതി വ്യക്തമാക്കിയതോടെ അന്ന് പത്തിതാഴ്ത്തി മടങ്ങുകയെ ഇഡിക്ക് നിര്‍വാഹമുണ്ടായിരുന്നുള്ളൂ.
കിഫ്ബി വികസനത്തിന്റെ കലവറ
90,562 കോടി രൂപയുടെ 1190 പദ്ധതികളാണ് കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ കിഫ്‌ബി അംഗീകാരം നൽകിയത്. 70,562 കോടിയുടെ 1183 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ 20,000 കോടിയുടെ ഏഴ് ഭൂമി ഏറ്റെടുക്കൽ പാക്കേജുകൾ എന്നിവയാണ് കിഫ്ബി വഴി നടപ്പിലാകുന്നത്.
ഇതിൽ 37,388 കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. 21881 കോടി രൂപയുടെ പദ്ധതികൾ പൂർത്തിയാകുകയും ചെയ്തിട്ടുണ്ട്. 27,273 കോടിയുടെ പദ്ധതികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
ഇനി വകുപ്പുകൾ തിരിച്ച് പറയുകയാണെങ്കിൽ പൊതുമരാമത്ത് വകുപ്പിനു കീഴിൽ 104 പദ്ധതികൾ കിഫ്ബി വഴി പൂർത്തിയായിട്ടുണ്ട്. ദേശീയപാത വികസനത്തിന്റെ സ്ഥലമേറ്റെടുപ്പിന് സംസ്ഥാന വിഹിതമായി കിഫ്ബി വഴി കൈമാറിയത് 5581 കോടി രൂപയാണ്. ശബരിമല ഇടത്താവളങ്ങളുടെ വികസനത്തിന് 126.94 കോടി രൂപയും കിഫ്ബി വഴി നൽകിയിട്ടുണ്ട്. അവയുടെ വികസനം നടന്നുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഒമ്പത് താലൂക്ക് ആശുപത്രിയുടെയും രണ്ട് ജനറൽ ആശുപത്രിയുടെയും ഒരു ജില്ലാ ആശുപത്രിയുടെയും മലബാർ കാൻസർ സെന്ററിലെയും പണി പൂർത്തിയാക്കി. 45 ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കി. 49 ഐസൊലേഷൻ വാർഡുകൾ പൂർത്തിയാക്കി.
വൈദ്യുതി മേഖലയിൽ ട്രാൻസ് ഗ്രിഡ് പദ്ധതിക്കായി 1709 കോടി ചെലവഴിച്ചു. 579 സ്‌കൂൾ കെട്ടിടം പൂർത്തിയാക്കി. മത്സ്യവകുപ്പിനു കീഴിലൂടെ 50 സ്‌കൂൾ കെട്ടിടങ്ങൾ നവീകരിച്ചു. 44700 സ്‌കൂളുകളിൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി. ആനക്കാംപൊയിൽ –മേപ്പാടി ടണൽ റോഡ് നിർമാണത്തിന് 2135 കോടിയുടെ പദ്ധതി അംഗീകരിച്ചു. കേശവദാസപുരം മുതൽ അങ്കമാലിവരെ എംസി റോഡ് വികസനത്തിന് 1900 കോടി രൂപയുടെ ഭരണാനുമതി നൽകി.
എൽഡിഎഫ് അധികാരം എറ്റപ്പോൾ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത അവസ്ഥയായിരുന്നു ഖജനാവിന്റേത്. ഖജനാവിനു പുറത്തുനിന്ന് പണം കണ്ടെത്താനായി ഇടത് സർക്കാർ കിഫ്‌ബി പുനരുജ്ജീവിപ്പിച്ചു. പിന്നീട് കേരളത്തിന്റെ വികസനകുതിപ്പിന് കിഫ്ബി ഇന്ധനം പകരുന്ന കാഴ്ചക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

