
വാട്സാപ്പ് യൂണിവേഴ്സിറ്റിയുമായി ചർച്ചക്ക് വന്ന അൽഫോൻസ് കണ്ണന്താനത്തെ ചരിത്രം പഠിപ്പിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ആരോഗ്യമന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ക്രൈസ്തവരോട് മോശമായ രീതിയിൽ പെരുമാറിയെന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ ‘കണ്ടെത്തലുകൾക്ക്’ ചരിത്രം നിരത്തി ചുട്ടമറുപടിയാണ് കെ കെ ശൈലജ ടീച്ചർ നൽകിയത്. ഒരു ചാനൽ ചർച്ചയിലായിരുന്നു സംഭവം.
റഷ്യയിൽ സ്റ്റാലിന്റെയും ലെനിന്റെയും ഭരണകാലത്ത് കോടിക്കണക്കിന് ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും, ഈസ്റ്റേൺ യൂറോപ്പിലും റഷ്യയിലും നടന്ന ഈ ക്രൂരതകൾ മറക്കരുതെന്നുമായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ ആരോപണം. ഇന്ത്യയിൽ ക്രൈസ്തവരുടെ സംരക്ഷകരാണെന്ന് അവകാശപ്പെടുന്നവർ ചൈനയിൽ കോടിക്കണക്കിന് ക്രൈസ്തവരും ബുദ്ധിസ്റ്റുകളും മതവിശ്വാസത്തിന്റെ പേരിൽ കൊല്ലപ്പെട്ടതിനെക്കുറിച്ച് മിണ്ടുന്നില്ലെന്നും കണ്ണന്താനം പറഞ്ഞു. എന്നാൽ വിഷയത്തിൽ കണക്കുകളും ചരിത്രവും നിരത്തിയാണ് ശൈലജ ടീച്ചർ മറുപടി പറഞ്ഞത്.
അദ്ദേഹം പറഞ്ഞത് ചരിത്രവസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ടീച്ചർ പറയുന്നു. ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തത് സോവിയറ്റ് റഷ്യയിലല്ല, മറിച്ച് 1930-കളിൽ ഹിറ്റ്‌ലറുടെ ഭരണത്തിന് കീഴിൽ ജർമ്മനിയിലാണ് എന്ന് ടീച്ചർ ചൂണ്ടിക്കാട്ടി. ആ ഹിറ്റ്‌ലറെ പരാജയപ്പെടുത്തിയത് സോവിയറ്റ് റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലാണെന്നും അവർ ഓർമ്മിപ്പിച്ചു.
ഹിറ്റ്‌ലർ ആദ്യം ജൂതന്മാരെയും പിന്നീട് കത്തോലിക്കരെയും പ്രൊട്ടസ്റ്റന്റുകാരെയും വിഭജിച്ച് ഭരിക്കുകയും, ഒടുവിൽ അവരെയെല്ലാം ഒരുപോലെ വേട്ടയാടുകയും ചെയ്തു. ഈ കൂട്ടക്കൊലകൾക്കൊപ്പം കമ്മ്യൂണിസ്റ്റുകാരെയും ഹിറ്റ്‌ലർ കശാപ്പ് ചെയ്തിട്ടുണ്ട്. വിപ്ലവത്തിന്റെ ഭാഗമായി ചില ഏറ്റുമുട്ടലുകൾ നടന്നിട്ടുണ്ടാകാമെങ്കിലും, സോവിയറ്റ് റഷ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നിട്ടും സെന്റ് പീറ്റേഴ്‌സ് ബർഗിലെ പ്രശസ്തമായ ക്രൈസ്തവ ദേവാലയങ്ങൾക്ക് ഒരു പോറലും ഏറ്റിട്ടില്ലെന്നും അവ ഇന്നും നിലനിൽക്കുന്നുവെന്നും ടീച്ചർ പറഞ്ഞു.
ചൈനയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് നിലനിൽക്കുന്നത് മുതലാളിത്ത ലോകവും വർഗ്ഗീയവാദികളും ചേർന്ന് നടത്തുന്ന തെറ്റായ പ്രചരണങ്ങളാണെന്നും, അവിടെ പള്ളികളിലും മോസ്കുകളിലും പ്രാർത്ഥനകൾ നടക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അവിടെ പോയവർ, ഇക്കാര്യങ്ങൾ മൊബൈൽ ഫോണിലും മറ്റും ചിത്രീകരിച്ച വീഡിയോകൾ യൂട്യൂബിലുണ്ട്. ഇടതുപക്ഷത്തിന് എതിരായ ഇത്തരം പ്രചരണങ്ങൾ ശരിയല്ലെന്നും ടീച്ചർ ഓർമിപ്പിച്ചു. കണക്കുകളും ചരിത്രസംഭവങ്ങളും നിരന്നതോടെ എന്തായാലും അൽഫോൻസ് കണ്ണന്താനത്തിന്റെ ‘കണ്ടെത്തലുകൾക്ക്’ ചർച്ചയിൽ നിമിഷനേരത്തെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

