
ആരോഗ്യ മന്ത്രി ശ്രീമതി വീണാ ജോർജിനുനേരെ ഉണ്ടായ കെ എസ് യു ആക്രമണം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ആസൂത്രിതമായ ഗുണ്ടായിസമാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ അരങ്ങേറിയതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൻ്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം അതിക്രമങ്ങൾക്ക് ശ്രമിക്കുന്നത്. ഇതിനെതിരെ സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധം നാടാകെ ഉയരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആരോഗ്യമന്ത്രിക്ക് നേരെയുള്ള കെഎസ് യു വിൻ്റെ ആക്രമണം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കേരളത്തെ കലാപ ഭൂമിയാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് മന്ത്രി വീണാ ജോർജിന് നേരെ കെഎസ്‍യു ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ വീണാ ജോർജിന്‍റെ കഴുത്തിനും കൈയിലും പരുക്കേറ്റിട്ടുണ്ട്. പരുക്കിനെ തുടർന്ന് മന്ത്രിയെ കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധത്തിന്‍റെ പേരിൽ മന്ത്രിക്ക് നേരെ കെഎസ്‍യു ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


