
കൊച്ചി കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്തെ 556Lനമ്പർ പില്ലറിൽ കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷിക്കാനുള്ള ദൗത്യം താത്കാലികമായി നിർത്തിവെച്ചു. മെട്രോ സർവീസുകൾ പൂർണ്ണമായും അവസാനിച്ചതിന് ശേഷം, രാത്രി 11 മണിക്ക് ശേഷം രക്ഷാപ്രവർത്തനം പുനരാരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പില്ലറിന് മുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്ന പൂച്ചയെ കണ്ടെത്തിയിട്ടുണ്ട്.
ഫയർഫോഴ്സ്, പൊലീസ്, അനിമൽ റെസ്ക്യൂ ടീം എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് ഇന്ന് രാവിലെ മുതൽ രക്ഷാപ്രവർത്തനം നടന്നത്. ഹൈഡ്രോളിക് ലിഫ്റ്റിനുണ്ടായ സാങ്കേതിക തകരാറുകൾ മൂലം ആദ്യഘട്ടത്തിൽ തടസ്സപ്പെട്ട ദൗത്യം, പിന്നീട് മറ്റൊരു ക്രെയിൻ എത്തിച്ചാണ് തുടർന്നത്. ക്രെയിൻ ഉപയോഗിച്ച് ഉദ്യോഗസ്ഥർ പില്ലറിന് മുകളിൽ നടത്തിയ പരിശോധനയിലാണ് ക്യാമറയുടെ സഹായത്തോടെ പൂച്ചയെ ലൊക്കേറ്റ് ചെയ്യാൻ സാധിച്ചത്.
ALSO READ: ‘നിങ്ങളുടെ അടി ആദ്യം നിർത്ത്’; വി ഡി സതീശൻ പ്രസംഗിക്കുന്നതിനിടെ പുതുയുഗ യാത്രയിൽ രൂക്ഷവിമർശനം
പില്ലറിന്റെ മധ്യഭാഗത്തായി ഇരിക്കുന്ന പൂച്ചയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ് എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനിടെ പൂച്ച താഴേക്ക് വീഴുകയാണെങ്കിൽ പരിക്കേൽക്കാതിരിക്കാൻ വലകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം രക്ഷാദൗത്യത്തിന്റെ ഭാഗമായി അല്പനേരം നിർത്തിവെച്ചിരുന്ന മെട്രോ സർവീസുകൾ നിലവിൽ പുനരാരംഭിച്ചിട്ടുണ്ട്. രാത്രിയിൽ ഇലക്ട്രിക് ലൈനുകൾ ഓഫ് ചെയ്തതിനുശേഷം മാത്രമേ പൂച്ചയെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ എന്ന് അധികൃതർ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


