
കെപിസിസി പ്രസിഡന്റ് ദീപ്തി മേരി വർഗീസിനെ തഴഞ്ഞ് മഹിള കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ വി കെ മിനി മോളെ കൊച്ചി മേയറാക്കാൻ തീരുമാനം. ദീപക് ജോയ് ഡെപ്യൂട്ടി മേയർ ആകും. കൊച്ചി മേയർ സ്ഥാനത്തേക്ക് പറഞ്ഞുകേട്ട പേരുകളിൽ മുൻതൂക്കമുണ്ടായിരുന്ന ദീപ്തി മേരി വർഗീസിനെ വെട്ടിയാണ് നേതൃത്വത്തിന്റെ പുതിയ തീരുമാനം. ആദ്യ രണ്ടര വർഷം വികെ മിനിമോളും ദീപക് ജോയിയും പിന്നീട് വരുന്ന രണ്ടര വർഷക്കാലം മേയറായി ആയി ഷൈനി മാത്യുവും, ഡെപ്യൂട്ടി മേയറായി കെ വി പി കൃഷ്ണകുമാറിനെയും തീരുമാനിച്ചതായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
അതേസമയം തന്നെ തഴഞ്ഞതിൽ കെപിസിസിയ്ക്ക് ദീപ്തി പരാതി നൽകി. എന്നാൽ പരാതിയെ കുറിച്ച് അറിയില്ല എന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്. പാർലമെന്‍ററി പാർട്ടി യോഗത്തിൽ കൂടുതൽ പിന്തുണ ലഭിച്ചത് ഷൈനി മാത്യുവിനായിരുന്നു. 19 പേർ ഷൈനി മാത്യുവിനെയും 17 പേർ മിനിമോളെയും പിന്തുണച്ചെന്നാണ് വിവരം. നാല് പേർ മാത്രമാണ് ദീപ്തി മേരി വർഗീസിന് ഒപ്പം നിന്നത്.
വലിയ വിജയം നേടിയിട്ടും ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും കോൺഗ്രസിന് മേയറെ തീരുമാനിക്കാനായിട്ടില്ല എന്നത് രാഷ്ട്രീയ കേരളത്തിൽ ചർച്ചയായി മാറുന്നതിനിടെ ആണ് പ്രഖ്യാപനം എത്തിയത്. കൊച്ചി കോർപറേഷനിലെ 76 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 46 സീറ്റും എൽ.ഡി.എഫ് 20 സീറ്റും എൻ.ഡി.എ ആറ് സീറ്റും മറ്റുള്ളവർ നാല് സീറ്റും നേടി. 2020ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 31 സീറ്റിലും എൽ.ഡി.എഫ് 34 സീറ്റിലും എൻ.ഡി.എ അഞ്ച് സീറ്റിലും മറ്റുള്ളവർ നാല് സീറ്റിലും വിജയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

