
ഒരു ചെറിയ പൂച്ച മിഷനാണ് സാറേ…”- ശനിയാഴ്ച രാവിലെ കലൂർ സ്റ്റേഡിയം പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തോടും യാത്രക്കാരോടും സമീപത്തെ സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞ ഈ വാക്കുകൾ പിന്നീട് കേരളം മുഴുവൻ ഉറ്റുനോക്കിയ വലിയൊരു രക്ഷാദൗത്യത്തിന്റെ തുടക്കമായിരുന്നു. കലൂർ മെട്രോ സ്റ്റേഷന് സമീപത്തെ 556-ാം നമ്പർ പില്ലറിൽ രണ്ടാഴ്ചയോളം കുടുങ്ങിക്കിടന്ന ‘സുഭാഷ്’ എന്ന പൂച്ചയെ ഞായറാഴ്ച പുലർച്ചെ 1.30-ഓടെ അഗ്നിരക്ഷാസേനയും അനിമൽ റെസ്ക്യൂ ടീമും ചേർന്ന് സാഹസികമായി താഴെയെത്തിച്ചു.
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയെ അനുസ്മരിപ്പിക്കുന്ന വിധം പില്ലറിനിടയിൽ കുടുങ്ങിയതിനാലാണ് ഓട്ടോ തൊഴിലാളികൾ പൂച്ചയ്ക്ക് സുഭാഷ് എന്ന് പേരിട്ടത്.ശനിയാഴ്ച രാവിലെ 11 മണിയോടെ ആരംഭിച്ച രക്ഷാപ്രവർത്തനം അക്ഷരാർത്ഥത്തിൽ നാടകീയമായിരുന്നു. ഹെഡ്രോളിക് ലിഫ്റ്റുകളും വലകളുമായി ഗാന്ധിനഗർ ഫയർ സ്റ്റേഷനിലെ എട്ടുപേരടങ്ങുന്ന സംഘം പില്ലറിന് മുകളിലേക്ക് എത്തിയപ്പോൾ താഴെ ശ്വാസമടക്കിപ്പിടിച്ചു നിന്നത് നൂറുകണക്കിന് ആളുകളാണ്. ഇതിനിടെ ലിഫ്റ്റ് തകരാറിലായതും രക്ഷാപ്രവർത്തകർ മുകളിൽ കുടുങ്ങിയതും ആശങ്ക കൂട്ടി.
ALSO READ : പൂച്ച സാർ സേഫാണ്; കൊച്ചി മെട്രോ പില്ലറിലെ രക്ഷാദൗത്യം രാത്രി 11ന് പുനഃരാരംഭിക്കും
പൂച്ചയെ പിടികൂടാനുള്ള ഓരോ ശ്രമത്തിലും അത് തൂണിന്റെ വിടവിലേക്ക് ഒളിച്ചത് ദൗത്യം നീളാൻ കാരണമായി. ഒടുവിൽ രാത്രി വൈകി നടത്തിയ നീക്കത്തിലാണ് സുഭാഷിനെ വലയിലാക്കാൻ സാധിച്ചത്.പൂച്ചയെ തോപ്പുംപടിയിലെ മൃഗാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


